ബാഴ്സയെന്നെ വിളിച്ചിട്ടില്ല, എന്റെ സ്വപ്നം റയലിനെ പരിശീലിപ്പിക്കുകയെന്നതാണെന്ന് പോച്ചെട്ടിനോ

ബയേൺ മ്യൂണിക്കിനെതിരായ ദയനീയ തോൽവിക്ക് ശേഷം പരിശീലകൻ ക്വീക്കേ സെറ്റിയനെ ബാഴ്സ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ആ സ്ഥാനത്തേക്ക് ആ സമയത്ത് ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയുടേതായിരുന്നു. അദ്ദേഹത്തെ ബാഴ്സ സമീപിച്ചുവെന്നും അദ്ദേഹം അത്‌ നിരസിച്ചുമെന്നുമുള്ള അഭ്യൂഹങ്ങളാണ് അന്നു വാർത്തകളിൽ നിറഞ്ഞത്.എന്നാൽ അക്കാര്യത്തിൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പോച്ചെട്ടിനോ.

ബാഴ്സയിൽ നിന്നും തനിക്ക് ഒരു ഓഫറും വന്നിട്ടില്ലെന്നാണ് പോച്ചെട്ടിനോയുടെ വെളിപ്പെടുത്തൽ. സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സ പ്രസിഡന്റ്‌ ബർതൊമ്യുവോ ക്ലബോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ബാഴ്‌സയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ റാമോൺ പ്ലാനസ് തന്നെ ബന്ധപ്പെട്ടത് അതിനായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ ഫ്രീ ഏജന്റ് ആണ് മൗറിസിയോ.

” അവർ ബാഴ്സയുടെ പരിശീലകനാവാനുള്ള ഓഫറുമായി എന്നെ സമീപിച്ചിട്ടില്ല. ഞാൻ പ്രസിഡന്റ്‌ ബർതൊമ്യുവിനെ കണ്ടിട്ടുമില്ല. ഞാൻ ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ റാമോൺ പ്ലാനസുമായി ഭക്ഷണം കഴിച്ചിരുന്നു. പക്ഷെ അത്‌ ഇതുമായി ബന്ധപ്പെട്ടല്ല. ഞങ്ങൾ ഏറെക്കാലമായി സുഹൃത്തുക്കളാണ്. 2009-ൽ അദ്ദേഹം എസ്‌പാന്യോളിന് വേണ്ടി സൈൻ ചെയ്ത അന്ന് മുതലേ ഞങ്ങൾ സുഹൃത്തുക്കളാണ്.”

” എനിക്ക് പിഎസ്ജിയിൽ നിന്നോ യുവന്റസിൽ നിന്നോ ഇന്റർമിലാനിൽ നിന്നോ ഓഫറുകൾ വന്നിട്ടില്ല. എനിക്ക് നിങ്ങളോട് നുണ പറയേണ്ട കാര്യവുമില്ല. എനിക്ക് ആകെ ഓഫറുകൾ വന്നത് ബെൻഫിക്കയിൽ നിന്നും മൊണാക്കോയിൽ നിന്നുമാണ്. ഞാൻ എന്നെങ്കിലും റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുമോയെന്ന് എനിക്കറിയില്ല. പക്ഷെ തീർച്ചയായും അതന്റെ സ്വപ്നമാണ്. നിലവിൽ റയൽ മികച്ച ക്ലബ് അല്ലെങ്കിലും അവർ മികച്ച ക്ലബുകളിൽ ഒന്ന് തന്നെയാണ്. എല്ലാവർക്കും റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കണമെന്ന സ്വപ്നമുണ്ടാവും. അത്‌ പോലെ തന്നെയാണ് എനിക്കും.” പോച്ചെട്ടിനോ വെളിപ്പെടുത്തി.

You Might Also Like