മെസി മികച്ചവൻ, മറഡോണ ഇൻഫെന്റിനോയുടെ ചെരുപ്പ് തുടക്കുന്നവൻ: പാരഗ്വായൻ ഇതിഹാസം

അര്‍ജന്റീനന്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയാണോ ഡിഗോ മറഡോണയാണോ ഏറ്റവും മികച്ചതെന്ന ചര്‍ച്ച കാലങ്ങളായി ആരാധകര്‍ക്കിടയില്‍ ചൂടുളള വിഷയമാണ്. എന്നാല്‍ ഇതില്‍ പക്ഷെ പിടിച്ച് കൊണ്ട് വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ് പാരഗ്വായന്‍ ഇതിഹാസതാരമായ ജോസെ ലൂയിസ് ചിലാവെര്‍ട്ട്.

അര്‍ജന്റീനക്ക് ലോകകപ്പ് നേടികൊടുക്കുന്നതില്‍ മികച്ച പങ്കുവച്ച ഡീഗോ മറഡോണ മെസിയെക്കാള്‍ മികച്ചവനല്ലെന്നാണ് ചിലാവെര്‍ട്ടിന്റെ അഭിപ്രായം. മെസി വാരിക്കൂട്ടിയ നേട്ടങ്ങള്‍ക്കും പുരസ്‌കാരങ്ങളുടെയും ഏഴയലത്തു മറഡോണ എത്തില്ലെന്നും മറഡോണ ഇപ്പോഴും ജിയാനി ഇന്‌ഫെന്റിനോയുടെ ചെരുപ്പ് തുടക്കുന്ന ആളാണെന്നാണ് ചിലാവെര്‍ട്ട് ആരോപിക്കുന്നത്.

പാരഗ്വായന്‍ ഫുട്‌ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ ചിലവെര്‍ട്ടിന്റെ ലോകകപ്പ് പ്രകടനം സഹായിച്ചിരുന്നു. ഗോള്‍കീപ്പര്‍ എന്ന നിലയിലല്ലാതെ പാരഗ്വായ്ക്ക് വേണ്ടി പെനാല്‍റ്റിയെടുക്കുന്നതിലും ഫ്രീകിക്ക്എടുക്കുന്നതിലുമുള്ള പ്രാഗത്ഭ്യമാണ് മറ്റു ഗോള്‍കീപ്പറുകളില്‍ നിന്നും ചിലവെര്‍ട്ടിനെ വ്യത്യസ്തനാക്കുന്നത്.

യൂറോപ്പിലെ വമ്പന്മാര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ലാറ്റിനമേക്കയിലെ ചെറിയ രാജ്യമായ പാരഗ്വായെ സഹായിച്ചത് ചിലവെര്‍ട്ടിന്റെ മികച്ച പ്രകടനങ്ങളായിരുന്നു.

അര്‍ജന്റീനന്‍ ക്ലബായ വെലസിന് വേണ്ടി കളിച്ചിരുന്ന സമയത്ത് മറഡോണയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പേരുകേട്ട ചിലാവെര്‍ട്ടാണ് വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. മെസി സ്‌പെയിനിനു വേണ്ടി കളിക്കാതെ അര്‍ജന്റീനക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചതില്‍ നിങ്ങള്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും മെസി നേടിയതിന്റെ ഒരംശം പോലും മറഡോണ നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെസിയാണ് ലോകത്തിലെ തന്നെ മികച്ച കളിക്കാരാണെന്നും ചിലാവെര്‍ട്ട് കൂട്ടിചേര്‍ത്തു.

You Might Also Like