കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ താരം, ബ്ലാസ്റ്റേഴ്‌സിലേക്കെന്ന റൂമറുകള്‍ ശക്തിപ്പെടുന്നു

കരിപ്പൂര്‍ വിമാനപകടത്തില്‍ ദുഖം രേഖപ്പെടുത്തി ഇറാന്‍ ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ വംശജനുമായ ഒമിത് സിംഗ്. വിമാനപകടത്തിന് ഇരയായവര്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നതായും അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇറാന്‍ ഫുട്‌ബോള്‍ താരം കുറിച്ചിരിക്കുന്നത്. അവസാനം വലുതാക്കി കേരള ബ്ലാസറ്റേഴ്‌സ് എന്ന പേരും ഒമിത് സിംഗ് എഴുതിയിട്ടുണ്ട്.

ഇതോടെ ഒമിത് സിംഗ് ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന റൂമറുകള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്നിട്ടുണ്ട്. നേരത്തെ ഈസ്റ്റ് ബംഗാളുമായി കരാറൊപ്പിട്ട ഒമിത് സിംഗ് ക്ലബിന് ഐഎസ്എല്‍ പ്രവേശനം നിരസിക്കപ്പെട്ടതോടെ ക്ലബ് വിടാനുളള തയ്യാറെപ്പിലാണ്.

കേരള ബ്ലാസ്റ്റേഴ്സ് അടക്കം മൂന്ന് ഇന്ത്യന്‍ ക്ലബുകളാണ് ഒമിത് സിംഗിനെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റി എഫ്സിയും ജംഷഡ്പൂര്‍ എഫ്സിയുമാണ് ഒമിത് സിംഗിന് പിന്നാലെയുളളത്.

വിവിധ ഇറാനിയന്‍ ക്ലബുകളില്‍ പന്ത് തട്ടിയിട്ടുളള 27കാരനായ ഒമിത് വിംഗറാണ്. 2013 മുതല്‍ വിവിധ ഇറാനിയന്‍ പ്രെഫഷണല്‍ ക്ലബുകളില്‍ കളിച്ചിട്ടുളള 27കാരന്‍ 117 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് ഇതുവരെ നേടിയിട്ടുളളത്. ഒമിത് സിംഗിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പി്ക്കാന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് വലിയ താല്‍പര്യമാണ് ഉളളത്.

ഇതിനായി ഇന്ത്യന്‍ വംശജരെ കൂടി ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് സ്റ്റിമാച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എഐഎഫ്എഫ് ഇക്കാര്യത്തില്‍ അനുകൂലമായ തീകുമാനം എടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഒമിത് സിംഗ് ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ വരുന്നത്.

You Might Also Like