ലോകകപ്പ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ 117 മിനിറ്റ് വരെ ബ്രസീല്‍ സെമിയിലെത്തി എന്ന് ഉറപ്പിച്ചവരായിരുന്നു ഫുട്‌ബോള്‍ ആരാധകരെല്ലാം. എന്നാല്‍ പെട്‌കോവിക്കിന്റെ ആ ഗോള്‍ ബ്രസീലിനെ തേടി വീണ്ടും ക്വാര്‍ട്ടര്‍ ദുരന്തം തേടിയെത്തി. മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടതും ഒടുവില്‍ ബ്രസീല്‍ തോറ്റ് മടങ്ങിയതും ചരിത്രമാവര്‍ത്തിച്ചു.
മത്സരശേഷം ബ്രസീലിനായി ഗോള്‍ നേടിയ സൂപ്പര്‍ താരം നെയ്മറുടെ മുഖത്തേയ്ക്ക് ക്യാമറയെത്തിയത് ബ്രസീല്‍ ആരാധകര്‍ക്ക് ഹൃദയം പൊട്ടുന്ന കാഴ്ച്ചയായി മാറി. സങ്കടപ്പെട്ട് തല പുല്ലില്‍ പൂഴ്ത്തി കരയുകയായിരുന്നു ‘സുല്‍ത്താന്‍’. ഒടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ നെയ്മര്‍ക്ക് മടങ്ങേണ്ടി വന്നിരിക്കുന്നു.
ആറാം ലോക കിരീടം എന്ന സ്വപനം പൂവണിയാന്‍ ഇനി ബ്രസീല്‍ കാത്തിരിക്കണം. എക്‌സ്ട്രാ ടൈമില്‍ മൂന്ന് മിനുട്ട് ബാക്കി നില്‍ക്കെ നേടിയ സമനിലയും അതിനു ശേഷം നടന്ന ഷൂട്ടൗട്ടും ആണ് ക്രൊയേഷ്യക്ക് ജയം നല്‍കിയത്. നിശ്ചിത സമയത്ത് ഗോള്‍ രഹിതമായിരുന്നു കളി എക്‌സ്ട്രാ ടൈമില്‍ 1-1 എന്ന നിലയില്‍ അവസാനിച്ചു. തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് ക്രൊയേഷ്യ വിജയിച്ചത്.
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ അത്ര എളുപ്പമുള്ള പോരാട്ടം ആയിരുന്നില്ല ബ്രസീലിനെ കാത്തിരുന്നത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ തുടക്കം മുതല്‍ ബ്രസീലിന് ഒപ്പം നില്‍ക്കാനും ബ്രസീലിന് വെല്ലുവിളി ഉയര്‍ത്താനും ശ്രമിച്ചു. ഇത് അനിവാര്യമായ ദുരന്തത്തിലേക്ക് എത്തിക്കുകയും ചെയ്തു.