ഒരുജയം അകലെ കിരീടം; ന്യൂകാസിലിനെ കാത്തിരിക്കുന്നത് അരനൂറ്റാണ്ടിലെ അപൂര്‍വ്വനേട്ടം

ലണ്ടന്‍: സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി കരബാവോ കപ്പ് ഫൈനല്‍ പ്രവേശനം നേടി ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ്. 1969ന് ശേഷം പ്രധാന കിരീടം നേടാനുള്ള അത്യപൂര്‍വ്വ അവസരമാണ് ഇതോടെ ക്ലബിന് കൈവന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-നോട്ടിംഗ് ഹാം ഫോറസ്റ്റ് രണ്ടാംസെമിയിലെ വിജയികളാകും കലാശപോരാട്ടത്തിലെ എതിരാളികള്‍.

1969ല്‍ ഇന്റര്‍ സിറ്റീസ് ഫെയേഴ്‌സ് കപ്പുയര്‍ത്തിയ ശേഷം സ്വന്തംകളിമുറ്റമായ സെന്റ് ജെയിംസ് പാര്‍ക്കിലേക്ക് കിരീടമെത്തിക്കാന്‍ ന്യൂകാസിലിനായില്ല. അരനൂറ്റാണ്ടിന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നത്.

1999ല്‍ എഫ്.എ കപ്പ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനോട് തോറ്റ് പുറത്തായി. ചെകുത്താന്‍മാര്‍ക്കെതിരെ മധുരപ്രതികാരത്തിനുള്ള അവസരംകൂടിയാണിത്. നിലവില്‍ പ്രീമിയര്‍ലീഗിലും ന്യൂകാസില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പോയന്റ് ടേബിളില്‍ മൂന്നാംസ്ഥാനത്താണ്.

കളിയില്‍ 10ജയവും ഒന്‍പത് സമനിലയുംനേരിട്ട ക്ലബ് ഒരു മത്സരത്തില്‍മാത്രമാണ് തോറ്റത്. പ്രീമിയര്‍ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും ചെല്‍സിയും ലിവര്‍പൂളുമെല്ലാം ന്യൂകാസിലിന് താഴെയാണ്. സീന്‍ ലോങ് സ്റ്റാഫിന്റെ ഇരട്ട ഗോളിലാണ് ടീം വിജയം നേടിയത്. ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമറൈസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായി ചുരുങ്ങിയിട്ടും പിടിച്ചുനില്‍ക്കുകയായിരുന്നു. ആദംസിലൂടെ സതാംപ്ടണ്‍ ആശ്വാസഗോള്‍കണ്ടെത്തി.

You Might Also Like