റെയ്‌നക്കെതിരെ ആഞ്ഞടിച്ച് ശ്രീനിവാസന്‍, സമവാക്യങ്ങള്‍ മാറുന്നു

ഐപിഎല്‍ ഉപേക്ഷിച്ച് ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്‌ക്കൊതിരെ വിമര്‍ശനവുമായി ടീം ഉടമയും ബിസിസി, ഐസിസി പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ രംഗത്ത്. റെയ്‌ന ടീം വിട്ടത് ചെന്നൈയുടെ ഒരുക്കങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും നഷ്ടം റെയ്‌നയ്ക്ക് മാത്രമായിരിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നു. ഔട്ട്‌ലുക്ക് മാഗസിനോടാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

നഷ്ടമായതിന്റെ വില തീര്‍ച്ചയായും റെയ്‌ന അറിയുമെന്ന് പറയുന്ന ശ്രീനിവാസന്‍ പണ നഷ്ടം വരെ അതില്‍ ഉള്‍പ്പെടുമെന്നും പറയുന്നു. ക്യാപ്റ്റനായി ധോണിയുളളതിനായല്‍ തങ്ങള്‍ക്ക് ഒന്നും ഭയമില്ലെന്നും പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു. ഇതാദ്യമായിട്ടാണ് റെയ്‌നയുടെ മടക്കം സംബന്ധിച്ച് എന്‍ ശ്രീനിവാസന്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞ ദിവസം യുഎഇയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ 13 ചെന്നൈ ടീമംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് റെയ്‌ന ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തത്.

ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് സുരേഷ് റെയ്‌ന. ധോണി കഴിഞ്ഞാല്‍ ചെന്നൈയുടെ ഏറ്റവും പ്രധാനപ്പെട്ട താരം ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് തന്റെ വിശ്വസ്ത താരത്തെ പരസ്യമായി തള്ളി ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

11 കോടി രൂപ നല്‍കിയാണ് ചെന്നൈ ഈ സീണില്‍ റെയ്‌നയെ നിലനിര്‍ത്തിയത്. ധോണിയ്ക്ക് 15 കോടി രൂപയും ജഡേജയ്ക്ക് ഏഴ് കോടി രൂപയും ചെന്നൈയില്‍ തുടരാന്‍ ടീം മുടക്കിയിരുന്നു.

You Might Also Like