ഓവര്‍ ടൈം പണിയെടുത്ത് ബൗളര്‍മാരും ഫീല്‍ഡര്‍മാരും, മുംബൈ ക്യാമ്പില്‍ സംഭവിക്കുന്നത്

Image 3
CricketIPL

സുരേഷ് വാരിയത്ത്

കിരീട വിജയങ്ങളിലേക്ക് ഇനിയും ദൂരമേറെയുണ്ടെന്നിരിക്കേ, പഴകുന്തോറും വീര്യമേറിയ വീഞ്ഞു പോലെ അമിത് മിശ്ര ആഞ്ഞടിച്ചപ്പോള്‍ കടപുഴകിയത് ഏത് സമയവും വിശ്വസിക്കാവുന്ന രോഹിത് ശര്‍മ, ഹാര്‍ദിക്ക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കീറന്‍ പൊള്ളര്‍ഡ് എന്നീ നാല് വന്‍മരങ്ങളായിരുന്നു.

ഡികോക്ക് കിട്ടിയ അവസരങ്ങളിലെല്ലാം പ്രത്യേകിച്ച് ഇംപാക്ട് ഇല്ലാതെ ഉള്ള അവസ്ഥയില്‍ ക്രിസ് ലിനും ജിമ്മി നീഷവും ഊഴം കാത്ത് റിസര്‍വ് ബെഞ്ചിലിരിപ്പുണ്ട്.

ചെന്നൈയിലെ പിച്ചില്‍ സ്ഥിരമായി 150 കളില്‍ സ്‌കോര്‍ ചെയ്ത് ബൗളര്‍മാരുടെ മികവില്‍ ജയം നേടുന്ന തന്ത്രം പക്ഷേ ഇത്തവണ ഡല്‍ഹിക്കെതിരെ നടപ്പായില്ല. ബുംറയും ബോള്‍ട്ടും ചഹാറും പാണ്ഡ്യമാരും നിറഞ്ഞു നില്‍ക്കുന്ന അവരുടെ ബൗളിങ് നിരയിലേക്ക് ജയന്ത് യാദവ് കൂടി വന്നതോടെ ഭദ്രമായ നിലയിലാണ് ബൗളിങ് വിഭാഗം.

ഉയര്‍ന്ന സ്‌കോറുകള്‍ മറികടക്കുന്ന ഡല്‍ഹിയെ 138 എന്ന സ്‌കോര്‍ അവസാന ഓവര്‍ വരെ പ്രതിരോധിച്ചത് അവരുടെ മികവു തന്നെയാണ്. മുംബെയുടെ വിജയത്തിലെ എക്‌സ് ഫാക്ടര്‍ എന്നത് ബൗളിങ് യൂണിറ്റും ഫീല്‍ഡര്‍മാരും തന്നെയാണ്.

ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റുന്നുണ്ടെങ്കില്‍ അതവരുടെ ബാറ്റിങ്ങ് ലൈനപ്പാണ്. മികച്ച തുടക്കം മുതലാക്കാനാവാത്ത രോഹിതും സൂര്യയും, സണ്‍റൈസസ് ഹൈദരാബാദുമായുള്ള മത്സരമൊഴിച്ച് ഫോമിലേക്കുയരാത്ത പൊള്ളാര്‍ഡും പാണ്ഡ്യമാരും മെല്ലെപ്പോക്ക് ശീലമായ ഇഷാന്‍ കിഷനും ഈ പ്രകടനം തുടര്‍ന്നാല്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പണിയേറെ തുടരും.

എന്തൊക്കെയായാലും പ്ലേയോഫിലെത്തുന്ന നാലു പേരില്‍ ഒരാള്‍ മുംബൈ ആവാനുള്ള സാധ്യത 80% തന്നെയാണ്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്