ചാണക്യ ബുദ്ധി!, മുംബൈയെ തകര്‍ത്തത് ധോണിയുടെ മൈന്‍ഡ് ഗെയിം

ഐപിഎല്ലില്‍ 13ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ ജയിച്ച് കയറിയത് മഹേന്ദ്ര സിംഗ് ധോണിയുടെ ഉന്നം തെറ്റാത്ത തന്ത്രത്തിന് മുന്നില്‍. മത്സരത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ ജഡേജ പുറത്തായപ്പോള്‍ ഏവരും കരുതി ധോണിയായിരിക്കും ക്രീസില്‍ വരികയെന്ന്.

മുംബൈയും രോഹിത്തും പ്രതീക്ഷിച്ചിരുന്നതും ചെന്നൈ നായകനെത്തന്നെ. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ക്രീസിലെത്തിയത് സാം കറന്‍ ആയിരുന്നു. സമ്മര്‍ദ്ദേതുമില്ലാതെ കളിച്ച കറന്‍ മുംബൈ ബൗളര്‍ ക്രൂണാലിനെ കൈകാര്യം ചെയ്തതോട് ചെന്നൈ അനായാസ വിജയത്തിലെത്തുകയായിരുന്നു.

18ാം ഓവറിലെ നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സിന് പായിച്ച കറന്‍ വെടിക്കെട്ടിന് തുടക്കമിട്ടു. പിന്നീട് സ്റ്റാര്‍ പേസര്‍ ജ്‌സ്പ്രിത് ഭുംറയെ കറന്‍ കൈകാര്യം ചെയ്തതോടെ ചെന്നൈ അതിസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ആറ് പന്തില്‍ 18 റണ്‍സെടുത്ത് കറന്‍ പുറത്തായെങ്കിലും ചെന്നെ അപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍ കറനെ ഇറക്കാനുള്ള ധോണിയുടെ തന്ത്രമാണ് ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായത്. കറന്റെ അപ്രതീക്ഷിത വെടിക്കെട്ട് മുംബൈയുടെ ആത്മവിശ്വാസം കെടുത്തി.

ഒപ്പം ഡുപ്ലെസിയുടെ മേലുള്ള സമര്‍ദ്ദവും. നിര്‍ണായക വേളയില്‍ ക്രീസില്‍ ഇടംകൈ – വലംകൈ ക്രമം നിലനിര്‍ത്താനാണ് ധോണി ശ്രമിച്ചത്. മുംബൈ ബൗളര്‍മാരെ വലയ്ക്കാന്‍ ഇതുവഴി ചെന്നൈയ്ക്ക് കഴിഞ്ഞു. അവസാന ഘട്ടത്തില്‍ നെടുംതൂണായ റായുഡു പോയപ്പോള്‍ ജഡേജയെ ധോണി പറഞ്ഞുവിട്ടു. ജഡേജ പുറത്തായപ്പോള്‍ കറനെയും.

മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്. ഇതോടെ കഴിഞ്ഞ തവണ ഫൈനലില്‍ ഏറ്റ തോല്‍വിയ്ക്ക മധുരപ്രതികാരം വീട്ടാനും ധോണിയ്ക്കും കൂട്ടര്‍ക്കുമായി.

You Might Also Like