ആ അനര്‍ഹനെ ധോണി ടീമില്‍ സംരക്ഷിച്ച് നിര്‍ത്തി, തുറന്നടിച്ച് യുവരാജ്

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ ഒരു കാലത്ത് നായകന്‍ എംഎസ് ധോണിയില്‍ നിന്ന് സുരേഷ് റെയ്‌നയ്ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം താരം യുവരാജ് സിംഗ്. മികച്ച ഫോമിലല്ലാതിരുന്നിട്ട് കൂടി റെയ്‌നയെ ടീമില്‍ നിലനിര്‍ത്താന്‍ ധോണി പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നതായും റെയ്‌ന വെളിപ്പെടുത്തി.

2007ലെ ടി20 ലോകകപ്പില്‍ താന്‍ എങ്ങനെയാണ് ടീമിലെത്തിയതെന്ന് വെളിപ്പെടുത്തിയപ്പോഴാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. സ്‌പോര്‍ട്‌സ് ടക്കിനു നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്.

‘അന്ന് സുരേഷ് റെയ്‌നയ്ക്ക് ശക്തമായ പിന്തുണ ലഭിച്ചിരുന്നു. ധോണിയുടെ പിന്തുണയായിരുന്നു പ്രധാനം. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും ടീമില്‍ ഒരു പ്രിയപ്പെട്ട താരം കാണും. റെയ്‌നയ്ക്ക് എക്കാലവും ധോണിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. യൂസഫ് പഠാനും ആ സമയത്ത് ഉജ്വല ഫോമിലായിരുന്നു. ഞാനും സ്വതവേ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റുകളും വീഴ്ത്തിയിരുന്നു. പക്ഷേ, റെയ്‌ന അന്ന് അത്ര മികച്ച ഫോമിലായിരുന്നില്ല. അന്ന് ടീമില്‍ ഇംടകയ്യന്‍ സ്പിന്നര്‍മാരൊന്നുമില്ലായിരുന്നു. ഞാനാകട്ടെ മികച്ച ഫോമിലാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ എന്നെ ഉള്‍പ്പെടുത്താതെ നിര്‍വാഹമില്ലെന്നായി’ യുവരാജ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയും യുവരാജ് പുകഴ്ത്തി. തന്റെയുള്ളിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്തത് ഗാംഗുലിയാണെന്ന് യുവരാജ് പറഞ്ഞു.

‘എക്കാലവും എന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്. എല്ലാ ക്യാപ്റ്റന്‍മാരിലുംവച്ച് എന്നെ ഏറ്റവുമധികം പിന്തുണച്ചത് അദ്ദേഹമാണ്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. മികച്ച ടീമിനെ വളര്‍ത്തിയെടുക്കാന്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന അഞ്ചോ ആറോ യുവതാരങ്ങളുണ്ടെന്ന് അക്കാലത്ത് ഗാംഗുലി സ്ഥിരമായി പറഞ്ഞിരുന്നു. അവരെയെല്ലാം പിന്തുണയ്ക്കുകയും ചെയ്തു’ യുവരാജ് പറഞ്ഞു