കിതച്ചും കുഴഞ്ഞും ധോണി, ദുബൈയില്‍ കണ്ടത് പോരാളിയുടെ അവസാന നാളുകള്‍

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബിദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ് അവസാന ഒവറില്‍ ഏഴ് റണ്‍സിന് വീണപ്പോള്‍ ക്രിക്കറ്റ് ലോകം കണ്ടത് ഒരു പോരാളിയുടെ അവസാന നാളുകള്‍. പ്രതിഭയുടെ മുന്നലാട്ടങ്ങള്‍ പലപ്പോഴും പ്രകടിപ്പിച്ച ധോണി ദുബൈയിലെ കനത്ത ചൂടില്‍ നിന്ന് കിതക്കുന്നത് ക്രിക്കറ്റ് ലോകത്തിന് നോവാര്‍ന്ന കാഴ്ച്ചയായി.

പഴയ ഫിനിഷറെ വീണ്ടും തട്ടിയുണര്‍ത്താന്‍ ധോണി ആവോളം ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ദുബൈയിലെ വരണ്ട അന്തരീക്ഷയും കൂടുതല്‍ സ്ലോവായ പിച്ചും ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ ധോണിയ്ക്ക് മുമ്പില്‍ പ്രതിബന്ധമായി നിന്നു. മത്സരത്തില്‍ 36 പന്തുകള്‍ നേരിട്ട ധോണി നാല് ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സാണ് പുറത്താകാതെ നേടിയത്.

ഒരു വേള സ്വയം ഫിനിഷ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം ധോണിയെ ചതിച്ചെന്ന് വേണമെങ്കില്‍ പറയാം. ജഡേജയുടെ പുറത്താകലിന് ശേഷം ക്രീസിലെത്തിയ സാം കുറണെ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാന്‍ ധോണി തയ്യാറായിരുന്നെങ്കില്‍ ഒരു പക്ഷെ മത്സര ഫലം തന്നെ മാറുമായിരുന്നു.

ധോണി സിക്‌സും ഫോറും അടിക്കാന്‍ സാഹസപ്പെട്ടപ്പോള്‍ നേരിട്ട അഞ്ച് പന്തില്‍ രണ്ട് തവണ കുറാന്‍ പന്ത് ഗ്രൗണ്ടില്‍ തൊടാതെ ബൗണ്ടറി കടത്തിയിരുന്നു. അഞ്ച് പന്തില്‍ 15 റണ്‍സാണ് കുറാണ്‍ പുറത്താകാതെ നേടിയത്. മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനായ ബ്രാവോയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസനം ലഭിക്കാത്തതും ചെന്നൈയെ എളുപ്പം തോല്‍വിയിലെത്തിച്ചു.

വാട്‌സണും റായിഡുവും ജദവും അടക്കമുളള മുന്നേറ്റ നിര പതിവ് പോലെ കൂടുതല്‍ പന്തും നാമമാത്ര റണ്‍സും നേടിയതും ചെന്നൈയ്ക്ക് വന്‍ തിരിച്ചടിയായി.

ചന്ദ്രിക ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ കമാല്‍ വരദൂര്‍ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസസ് ഹൈദരാബാദ് മത്സരം വിലയിരുത്തുന്നു

 

You Might Also Like