ഒളിച്ചിരിക്കാതെ സിംഹത്തെ പോലെ കളിച്ച് വിരമിക്കൂ, ഒന്‍പതാം നമ്പറില്‍ ഇറങ്ങിയ ധോണിയ്ക്ക് പരിഹാസം

Image 3
CricketCricket News

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈയ്ക്ക് ജയിക്കാനായെങ്കിലും ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണിയ്ക്ക് നേരെ ആരാധക പരിഹാസം. മത്സരത്തില്‍ മിച്ചല്‍ സാന്റ്നര്‍ക്കും ഷാര്‍ദ്ദുല്‍ താക്കൂറിനും ശേഷം ധോണി ഒമ്പതാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതാണ് ആരാധകരെ പ്രകോപിക്കുന്നത്.

മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലെറിഞ്ഞ ആദ്യ പന്തില്‍ തന്നെ ധോണി കുറ്റി തെറിച്ച് മടങ്ങിരുന്നു. അവസാന രണ്ടോവറില്‍ മാത്രം ബാറ്റിംഗിനിറങ്ങുന്ന പതിവ് തുടര്‍ന്ന ധോണി ഇതോടെ അപമാനിക്കപ്പെട്ട് മടങ്ങുകയും ചെയ്തു.

പ്ലേ ഓഫിലെത്താന്‍ ജയം അനിവാര്യമാ. മത്സരത്തില്‍ പതിമൂന്നാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈക്ക് മൊയീന്‍ അലിയുടെ വിക്കറ്റ് നഷ്ടായത്. എന്നാല്‍ ധോണി ക്രീസിലെത്തുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് മിച്ചല്‍ സാന്റ്നറാണ് ചെന്നൈക്കായി ക്രീസിലെത്തിയത്. പതിനാറാം ഓവറിലെ അവസാന പന്തില്‍ സാന്റ്വര്‍ പുറത്തായപ്പോഴും ആരാധകര്‍ ധോണിയെ പ്രതീക്ഷിച്ചെങ്കിലും അവരെ അമ്പരപ്പിച്ച് ഷാര്‍ദ്ദുല്‍ താക്കൂറാണ് ക്രീസിലെത്തിയത്.

പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ 11 പന്തില്‍ 17 റണ്‍സെടുത്ത താക്കൂര്‍ പുറത്തായശേഷമാണ് ധോണി ക്രീസിലെത്തിയത്. അപ്പോള്‍ എട്ട് പന്തുകള്‍ മാത്രമായിരുന്നു ചെന്നൈ ഇന്നിംഗ്‌സില്‍ അവേശേഷിച്ചിരുന്നത്. ഹര്‍ഷല്‍ പട്ടേലിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ബൗള്‍ഡായി പുറത്താവുകയും ചെയ്തു. ഈ സീസണില്‍ അവസാന രണ്ടോവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ചിട്ടുളള ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ചെന്നൈ സ്‌കോര്‍ 180 കടക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ സിംഗിള്‍ ഓടാതെ സ്‌ട്രൈക്ക് നിലനിര്‍ത്തിയതിന്റെ പേരിലും ധോണിക്കെതിരെ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മറുവശത്തുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ഓടി ധോണിക്ക് അരികിലെത്തിയിട്ടും ധോണി മിച്ചലിനെ തിരിച്ചയക്കുകയായിരുന്നു.

പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ചെന്നൈ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പഞ്ചാബിനെ 139 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഇതോടെ 28 റണ്‍സിന്റെ ജയമാണ് ചെന്നൈ നേടിയത്.