നാണംകെട്ട തീരുമാനം!, സിറ്റിക്കെതിരെ തുറന്നടിച്ച് മൗറിഞ്ഞോ

Image 3
EPLFootball

തങ്ങളുടെ പ്രീമിയര്‍ ലീഗ് ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിക്കുമേല്‍ യുവേഫ ചുമത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് നീക്കിയതില്‍ അസന്തുഷ്ടനാണ് ടോട്ടനം ഹോട്‌സ്പര്‍ പരിശീലകനായ ജോസെ മൗറീഞ്ഞോ. യുവേഫ നല്‍കിയ വിലക്ക് ഒരിക്കലും നീക്കരുതായിരുന്നെന്നും പിഴ കൊണ്ട് മാത്രം കേസൊതുക്കി തീര്‍ത്തത് തീര്‍ത്തും ലജ്ജാവഹമാണെന്നുമാണ് മൗറിഞ്ഞോ ആരോപിക്കുന്നു.

2012 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് സിറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനാല്‍ ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടുവര്ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ ഇതിനെതിരെയുള്ള സിറ്റി നല്‍കിയ അപ്പീലിലാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്‌പോര്‍ട് വിലക്ക് നീക്കിയതായി വിധി പ്രഖ്യാപിച്ചത്. വിലക്ക് നീക്കിയെങ്കിലും നിയമലംഘനങ്ങള്‍ക്ക് പിഴയായി സിറ്റി 10 മില്യണ്‍ യൂറോ പിഴയായി നല്‍കേണ്ടി വരും.

സിറ്റി തെറ്റു ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സിറ്റിക്ക് പിഴയല്ല നല്‍കേണ്ടതെന്നും ഈ വിധി ലജ്ജാവഹമായി തോന്നുന്നുവെന്നും ജോസെ മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. സ്പര്‍സ് എല്ലായ്പോലും സ്പര്‍സ് തന്നെയാണെന്നും ഇവിടെ നടക്കുന്നതെന്നതെല്ലാം സത്യസന്ധമായ കാര്യങ്ങളായതിനാല്‍ താന്‍ സന്തുഷ്ടാണെന്നും മൗറീഞ്ഞോ പറഞ്ഞു.

ഇത് ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ എന്ന സംവിധാനത്തിന്റെ അന്ത്യമായി താന്‍ കണക്കാക്കുന്നുവെന്നും മൗറിഞ്ഞോ തുറന്നടിച്ചു. മൗറീഞ്ഞോക്കൊപ്പം ലിവര്‍പൂള്‍ പരിശീലകനായ ജര്‍ഗന്‍ ക്ലോപ്പും ഈ വിധിയെ അപലപിക്കുകയാണുണ്ടായത്. ഇത് ഫുട്‌ബോളിന് നല്ല ദിവസമല്ലെന്നാണ് വിധിക്കെതിരായി ക്ലോപ്പ് പ്രതികരിച്ചത്. സിറ്റിക്കനുകൂലമായി വിധി വന്നതില്‍ അസന്തുഷ്ടരാണ് പ്രീമിയര്‍ ലീഗിലെ പല പ്രമുഖ ക്ലബ്ബുകളും.