റെയ്‌ന പിഴയൊടുക്കേണ്ടത് 11 കോടി രൂപ, ധോണി വിശ്വസ്തനെ കൈവിടുന്നു

ഐപിഎല്‍ ഉപേക്ഷിച്ച് ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയെ കാത്തിരിക്കുന്നത് വന്‍ ധനനഷ്ടം. ഏകദേശം 11 കോടി രൂപയിലധികമാണ് റെയ്‌നയ്ക്ക് ഈ സീസണില്‍ ഐപിഎല്‍ ഉപേക്ഷിച്ചതോടെ നഷ്ടമാകുക. നേരത്തെ 11 കോടി രൂപ മുടക്കിയാണ് റെയ്‌നയെ ഈ സീണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയത്.

ധോണി കഴിഞ്ഞാല്‍ ഏറ്റവും അധികം തുക ചെന്നൈ മുടക്കിയത് റെയ്‌നയ്ക്കായാണ്. ആ താരമാണ് ഇപ്പോള്‍ വ്യക്തിപരമായ കാരണം ചൂണ്ടികാട്ടി ചെന്നൈയുടെ മുന്നൊരുക്കങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കി ടീം വിട്ടത്. ധോണിയ്ക്ക് 15 കോടി രൂപയും ജഡേജയ്ക്ക് ഏഴ് കോടി രൂപയും ചെന്നൈയില്‍ തുടരാന്‍ ടീം മുടക്കിയിരുന്നു.

അതെസമയം റെയ്‌നയ്‌ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൂചിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ് ഉടമയും മുന്‍ ബിസിസി, ഐസിസി പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. ഐപിഎല്‍ വിട്ടതോടെ നഷ്ടം റെയ്‌നയ്ക്ക് മാത്രമായിരിക്കുമെന്നും അത് അദ്ദേഹം വൈകാതെ തിരിച്ചറിയുമെന്നും ശ്രീനിവാസന്‍ ഔട്ട് ലുക്ക് മാഗസിനോട് പറഞ്ഞു.

റെയ്‌നയുടെ തിരിച്ചുപോക്ക് തങ്ങളുടെ ഒരുക്കങ്ങളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ക്യാപ്റ്റനായി ധോണിയുളളതിനായല്‍ തങ്ങള്‍ക്ക് ഒന്നും ഭയമില്ലെന്നും പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു. ഇതാദ്യമായിട്ടാണ് റെയ്‌നയുടെ മടക്കം സംബന്ധിച്ച് എന്‍ ശ്രീനിവാസന്‍ പ്രതികരിക്കുന്നത്.

ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമാണ് സുരേഷ് റെയ്‌ന. ധോണി കഴിഞ്ഞാല്‍ ചെന്നൈയുടെ ഏറ്റവും പ്രധാനപ്പെട്ട താരം ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് തന്റെ വിശ്വസ്ത താരത്തെ പരസ്യമായി തള്ളി ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

You Might Also Like