ഒരു പെനാൽറ്റി എല്ലാം മാറ്റിമറിച്ചു, ലൗടാരോയെ ഉജ്ജ്വല ഫോമിലെത്തിച്ചത് മെസിയുടെ തന്ത്രം

Image 3
Copa America

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ വിമർശനങ്ങളേറ്റു വാങ്ങിയ ഒരേയൊരു താരമായിരിക്കും ലൗടാരോ മാർട്ടിനസ്. അതുവരെ മികച്ച പ്രകടനം നടത്തിയിരുന്ന താരം ലോകകപ്പിൽ നിറം മങ്ങിപ്പോയതാണ് ആരാധകർ വിമർശനങ്ങൾ ഉന്നയിക്കാനുള്ള കാരണമായത്. എന്നാൽ ഒന്നര വർഷത്തിനിപ്പുറം നടക്കുന്ന കോപ്പ അമേരിക്കയിൽ ഉജ്ജ്വലമായ പ്രകടനമാണ് ലൗടാരോ നടത്തുന്നത്.

കഴിഞ്ഞ മത്സരത്തിൽ പെറുവിനെതിരെ ഇരട്ടഗോളുകൾ നേടിയതോടെ ഈ കോപ്പ അമേരിക്കയിൽ നാല് ഗോളുകളാണ് ലൗടാരോ മാർട്ടിനസ് സ്വന്തമാക്കിയത്. കാനഡ, ചിലി എന്നിവർക്കെതിരെ ഓരോ ഗോളുകൾ വീതം നേടിയ താരം നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോററാണ്. താരത്തിന്റെ ഈ പ്രകടനത്തിന് കാരണം മെസിയാണെന്നാണ് ആരാധകർ പറയുന്നത്.

അർജന്റീന ടീമിനായി കുറച്ചു കാലമായി ലൗടാരോ മാർട്ടിനസ് ഫോമിലല്ലായിരുന്നു. താരത്തിന്റെ കോൺഫിഡൻസ് ഉയർത്തുന്നതിന് വേണ്ടി ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ലഭിച്ച പെനാൽറ്റി മെസി നൽകിയിരുന്നു. ആ പെനാൽറ്റി ഉൾപ്പെടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയാണ് ലൗടാരോ മാർട്ടിനസ് ഗംഭീര പ്രകടനം നടത്തുന്നത്.

ലയണൽ മെസി തന്റെ ആത്മവിശ്വാസം വർധിപ്പിച്ചത് ലൗടാരോ മാർട്ടിനസ് കഴിഞ്ഞ മത്സരത്തിന് ശേഷം സമ്മതിക്കുകയും ചെയ്‌തിരുന്നു. പെറുവിനെതിരെ ആദ്യഗോൾ നേടിയതിനു ശേഷം താരം ലയണൽ മെസിയുടെ അരികിലേക്ക് ഓടിപ്പോവുകയും പുണരുകയും ചെയ്‌തിരുന്നു. ഒരു നായകൻറെ യഥാർത്ഥഗുണം ഇതൊക്കെയാണെന്ന് ലയണൽ മെസി അക്ഷരാർത്ഥത്തിൽ ലോകത്തിനു കാണിച്ചു കൊടുത്തു.