ബിൽബാവോ താരത്തെ അടിച്ചുവീഴ്ത്തിയതിനു റെഡ് കാർഡ്, മെസിക്ക് 12 മത്സരങ്ങൾ വരെ വിലക്കിനു സാധ്യത

അത്ലറ്റിക് ബിൽബാവോക്കെതിരായ സൂപ്പർ കോപ്പ ഫൈനൽ തോൽവിക്കു പിന്നാലെ ബാഴ്സക്ക് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂപ്പർ താരം ലയണൽ മെസിയെ മൂന്നു മുതൽ 12 മത്സരങ്ങൾ വരെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ വിലക്കിയേക്കുമെന്നാണ് അറിയാനാകുന്നത്. ഫൈനലിൽ ലഭിച്ച റെഡ് കാർഡിനുള്ള ശിക്ഷാ നടപടിയായാണ് ഈ വിലക്ക്.
90 മിനുട്ടിൽ 2-2നു സമനിലയിൽ പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇന്യാക്കി വില്യംസ് നേടിയ ഗോളിലാണ് ബിൽബാവോ സൂപ്പർ കോപ്പ ഫൈനലിൽ കിരീടം ചൂടിയത്. എന്നാൽ അധികസമയത്ത് ലയണൽ മെസിക്ക് റെഡ് കാർഡ് ലഭിച്ചത് ബിൽബാവോക്ക് അനുകൂലമായി ഭവിക്കുകയായിരുന്നു.
Lionel Messi could be banned for 12 GAMES after his red card last night…
— SPORTbible (@sportbible) January 18, 2021
The Argentine lost his head and it has really cost him 😬https://t.co/8MUEld2KqC
ബിൽബാവോ താരം അസിയർ വിയ്യാലിബ്രെയെ മത്സരത്തിനിടെ കൈ കൊണ്ടടിച്ചു വീഴ്ത്തിയതിനാണ് മെസിക്ക് വീഡിയോ റഫറിയിങ്ങിന്റെ സഹായത്തോടെ റഫറി ഗിൽ മസാനോ റെഡ് കാർഡ് വിധിക്കുന്നത്. അക്രമണകാരമായ നീക്കാമെന്നു ബോധ്യപ്പെട്ടാൽ ലയണൽ മെസിക്കെതിരെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കർശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
12 മത്സരങ്ങൾ വരെ വിലക്ക് ലഭിക്കാനിടയായാൽ അത് നിലവിൽ മൂന്നാം സ്ഥാനത്തു തുടരുന്ന ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകുമെന്നുറപ്പായിരിക്കുകയാണ്. എന്നാൽ കൂടുതൽ അക്രമണസ്വഭാവമുള്ളതല്ലെന്നു തെളിഞ്ഞാൽ ഒന്നുമുതൽ മൂന്നു മത്സരങ്ങൾ വരെ മാത്രമേ വിലക്കു ലഭിക്കാൻ സാധ്യതയുള്ളൂ. റെഡ് കാർഡ് ലഭിച്ച മെസിക്ക് പിന്തുണയുമായി മത്സരശേഷം കൂമാനും രംഗത്തെത്തിയിരുന്നു. ഫൗൾ ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണതെന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്.