യുണൈറ്റഡ് തന്നെ ലക്ഷ്യംവെച്ചിരുന്നു, വാന്‍ ഗാല്‍ ഉള്ളതിനാലാണ് അങ്ങോട്ട് പോകാതിരുന്നതെന്ന് മാനേയുടെ വെളിപ്പെടുത്തല്‍

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഡിയോ മാനേയെ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നത്രെ. മാനെ ലിവര്‍പൂളില്‍ എത്തുന്നതിന് മുന്‍പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ നോട്ടമിട്ടത്. ആ സമയത്ത് യുണൈറ്റഡിന്റെ പരിശീലകന്‍ ആയിരുന്ന ലൂയിസ് വാന്‍ ഗാല്‍ താന്‍ ലക്ഷ്യമിട്ട പത്തു സൂപ്പര്‍ താരങ്ങളുടെ പേരുകള്‍ മുമ്പ് പുറത്ത് വിട്ടിരുന്നു. അതിലൊരു താരം സാഡിയോ മാനേയായിരുന്നു.

മാനെക്കു പുറമെ റോബര്‍ട്ട് ലെവന്റോസ്‌ക്കി, ഗോണ്‍സാലോ ഹിഗ്വയ്ന്‍, നെയ്മര്‍, റിയാദ് മെഹ്റസ്, തോമസ് മുള്ളര്‍, എന്‍ഗോളോ കാന്റെ, ജെയിംസ് മില്‍നര്‍, സെര്‍ജിയോ റാമോസ്, മാറ്റ് ഹമ്മല്‍സ്, എന്നീ താരങ്ങള്‍ ഒക്കെ തന്നെയും താന്‍ നോട്ടമിട്ട താരങ്ങളായിരുന്നുവെന്നാണ് വാന്‍ഗാല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാന്‍ ഗാല്‍ ഉള്ളത് മൂലമാണ് താന്‍ യുണൈറ്റഡില്‍ പോവാതിരുന്നതിന്റെ കാരണമെന്നാണ് മാനെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2016ലാണ് താരം സതാംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തുന്നത്. വാൻ ഗാൽ മാനെയെ യുണൈറ്റഡിലെത്തിക്കാൻ കഠിനശ്രമം നടത്തിയിരുന്നു. നല്ല ശമ്പളവും താരത്തിന് വാഗ്ദാനം ചെയ്തിരുന്നു. വാൻ ഗാലിന്റെ കളി ശൈലി തനിക്ക് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്നായിരുന്നുവെന്നും അതു കൊണ്ട് നിരസിക്കുകയായിരുന്നെന്നാണ് മാനെയുടെ വെളിപ്പെടുത്തൽ. ഇഎസ്പിഎൻ ആണ് മാനെയുടെ ഈ വെളിപ്പെടുത്തൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ട്രാൻസ്ഫർ വിപണിയിൽ ഒരുപാട് പണമെറിഞ്ഞിട്ടും കാര്യമായൊന്നും നേടാനാവാതെ പോയ പരിശീലകനാണ് വാൻ ഗാൽ. ആൻഡർ ഹെരേര, ലുക് ഷോ, മാർക്കോസ് റോഹോ എന്നീ താരങ്ങളെ യുണൈറ്റഡിലെത്തിച്ചത് വാൻഗാലായിരുന്നു. കൂടാതെ റെക്കോർഡ് തുകക്ക് ഡിമരിയയെയും അദ്ദേഹം ക്ലബിൽ എത്തിച്ചു. എന്നാൽ ഒരു എഫ്എ കപ്പ് ഒഴികെ യുണൈറ്റഡിനായി ഒന്നും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

You Might Also Like