എനിക്ക് ലോകകപ്പ് വേണം, മോഹന്‍ ബഗാന് വമ്പന്‍ സമ്മാനിത്തുക പ്രഖ്യാപിച്ച് മമത

ഐഎസഎല്ലില്‍ കപ്പുയര്‍ത്തിയതിനു പിന്നാലെ എടികെ മോഹന്‍ബഗാന്‍ ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. 50 ലക്ഷം രൂപയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമ്മാനത്തുകയായി നല്‍കുന്നത്. മോഹന്‍ ബഗാന്‍ വിചാരിച്ചാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ക്ലബ് ആകാന്‍ സാധിക്കില്ലേയെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം നേടിയ എടികെ മോഹന്‍ ബഗാനു നല്‍കിയ സ്വീകരണത്തിലാണ് മമതാ ബാനര്‍ജി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

‘നിങ്ങളിലൂടെ എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം. എന്തുകൊണ്ട് ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി മോഹന്‍ ബഗാന്‍ കളിക്കുന്നില്ല? മമതാ ബാനര്‍ജി മോഹന്‍ ബഗാന്‍ ഉടമകളോടു ചോദിച്ചു.

‘ബംഗാളില്‍നിന്നുള്ള ഒരു ഫുട്‌ബോള്‍ ക്ലബ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ എനിക്കു സന്തോഷമുണ്ട്. ബംഗാള്‍ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. മോഹന്‍ ബഗാന്‍ അതു വീണ്ടും തെളിയിച്ചിരിക്കുന്നു. ബംഗാളിനെ അവഗണിക്കാന്‍ സാധിക്കില്ലെന്ന് മോഹന്‍ ബഗാന്റെ ഈ വിജയം ഉറപ്പിക്കുകയാണ്. ബംഗാള്‍ ലോകം ജയിക്കണം. എനിക്ക് ഇനിയും വിജയങ്ങള്‍ വേണം’ മമത പറഞ്ഞു.

എടികെ മോഹന്‍ബഗാനില്‍നിന്ന് ‘എടികെ’ എന്ന വാക്കു നീക്കണമെന്ന് മമത മോഹന്‍ ബഗാന്‍ ഉടമകളോട് ആവശ്യപ്പെട്ടു. അടുത്ത സീസണ്‍ മുതല്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റസ് എന്ന പേരിലാകും മത്സരിക്കുക എന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച നടന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഐഎസ്എല്‍ കിരീടം നേടിയത്.

You Might Also Like