ലങ്കയ്ക്ക് ഒടുവില്‍ രക്ഷകന്‍ തിരിച്ചുവരുന്നു, ടി20 ലോകകപ്പ് കളിയ്ക്കും

Image 3
CricketCricket News

പരാജയത്തിന്റെ പടുകുഴിയില്‍ കിടന്ന് പുളയുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത. ഇക്കൊല്ലത്തെ ടി-20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ശ്രീലങ്കയുടെ വെറ്ററന്‍ ബൗളറും ഇതിഹാസ പേസറുമായ ലസിത് മലിംഗ.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് ആയ 2 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെങ്കിലും ഇപ്പോഴും തനിക്ക് 24 പന്തുകള്‍ എറിയാനാവും എന്ന് മലിംഗ പറഞ്ഞു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ റസല്‍ ആര്‍നോള്‍ഡിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് 37കാരനായ മലിംഗയുടെ പ്രതികരണം. 2020 മുതല്‍ മലിംഗ ശ്രീലങ്കക്കായി കളിച്ചിട്ടില്ല.


”ഇത് ലോകകപ്പിനെ സംബന്ധിച്ച കാര്യമല്ല. ഞാന്‍ വിരമിക്കില്ല. ഇപ്പോഴും എനിക്ക് 24 പന്തുകള്‍ എറിയാനാവും. പക്ഷേ, 2 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് ഞാന്‍ വീട്ടിലിരിക്കുന്നത്. പക്ഷേ, ഇപ്പോഴും രണ്ട് മണിക്കൂര്‍ പന്തെറിയാന്‍ എനിക്കാവും. എനിക്ക് 24 പന്തുകള്‍ ഇടതടവില്ലാതെ എറിയാന്‍ കഴിയും. 200 പന്തുകളും എനിക്ക് എറിയാനാവും’ മലിംഗ പറഞ്ഞു.

‘2 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നറിയുന്നതുകൊണ്ടാണ് ഞാന്‍ വീട്ടിലിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരെ ഞാന്‍ 4 പന്തുകളില്‍ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. ആ സമയത്ത് എനിക്ക് 35 വയസ്സായിരുന്നു ഉണ്ടായിരുന്നത്. അപ്പോള്‍ എന്റെ ഫിറ്റ്‌നസിനെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല.’ മലിംഗ പറഞ്ഞു.

അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് മലിംഗ വിരമിച്ചിരുന്നു. ഈ ജനുവരിയിലാണ് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ വിരമിച്ചത്. 2008ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയണിഞ്ഞ മലിംഗ 122 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്. ഐപിഎല്ലിലെ ഏറ്റവും അധികം വിക്കറ്റ് വേട്ടയ്ക്കാരനും മലിംഗയാണ്.