മത്സരം നടത്തുന്നത് നീയല്ല, കോഹ്ലിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഇംഗ്ലീഷ് താരം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ വലിയ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഡി ആര്‍ എസിലെ അമ്പയര്‍സ് കോളിനെതിരെയും സോഫ്റ്റ് സിഗ്‌നല്‍ നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയതാണ് ലോയ്ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

‘ സോഫ്റ്റ് സിഗ്‌നലായി ഔട്ട് നല്‍കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ അമ്പയര്‍മാരെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കോഹ്ലി പറഞ്ഞിരുന്നു. ആദ്യമായി സോഫ്റ്റ് സിഗ്‌നലായി ഔട്ട് നല്‍കാനുള്ള പരമാധികാരം ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് മാത്രമാണുള്ളത്. ഇംഗ്ലണ്ട് താരങ്ങള്‍ നിതിന്‍ മോനോനെ സമ്മര്‍ദ്ദത്തിലാക്കിയോയെന്ന് എനിക്കറിയില്ല. എന്നാല്‍ ഒരു കാര്യം എനിക്കറിയാം ഈ പര്യടനത്തിലുടനീളം അമ്പയര്‍മാരെ കോഹ്ലി അവഹേളിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും അവരുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ‘ ഡേവിഡ് ലോയ്ഡ് പറഞ്ഞു.

‘ ഒരുപാട് വാക്കേറ്റങ്ങള്‍ക്കും ഈ പര്യടനം വേദിയായി. പല ഘട്ടങ്ങളിലും മാന്യതയുടെ അതിര്‍വരമ്പുകള്‍ അത് ലംഘിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യയുടെ ഇന്നിങ്‌സിന് ശേഷവും ഇത്തരം സംഭവമുണ്ടായി. എതിര്‍ ടീം താരങ്ങളോട് ഏറ്റുമുട്ടാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ‘ ലോയ്ഡ് പരിതപിക്കുന്നു.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പയര്‍മാരുടെ അധികാരം കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ തങ്ങളാണ് മത്സരം നിയന്ത്രിക്കുന്നതെന്നാണ് കോഹ്ലിയെ പോലെയുള്ള താരങ്ങള്‍ കരുതുന്നത്. ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തില്‍ നിന്നും അമ്പയര്‍സ് കോള്‍ എടുത്തുമാറ്റണമെന്ന് കോഹ്ലി ആവശ്യപെട്ടിരുന്നു. അതിലെ വരുംവരായ്കകള്‍ കോഹ്ലി ചിന്തിക്കുന്നില്ല’ ലോയ്ഡ് പറഞ്ഞു.

‘ഡി ആര്‍ സില്‍ ബെയ്ല്‍സില്‍ ചെറുതായി തട്ടുന്നതൊക്കെ ഔട്ടാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് വെറും 2 ദിവസംകൊണ്ട് അവസാനിക്കും, ഏകദിനമാകട്ടെ വെറും നാല് മണിക്കൂറിനുള്ളിലും. അമ്പയര്‍മാര്‍ക്ക് അവരുടെ അധികാരം തിരികെ നല്‍കണം, കോഹ്ലിയെ പോലെ ഏവരേയും സ്വാധീനിക്കാന്‍ കഴിവുള്ള താരങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. ‘ ഡേവിഡ് ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

You Might Also Like