ലാലിഗയിൽ കാഡിസ് എഫ്‌സിയുമായും ചാമ്പ്യൻസ്‌ലീഗിൽ യുവന്റസുമായും തുടർച്ചയായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ബാഴ്സയും പരിശീലകനായ കൂമാനും. ബാഴ്സയുടെ അടുത്തിടെയുള്ള പ്രകടനത്തിൽ താൻ ആസ്വസ്വസ്ഥനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കൂമാൻ. നിലവിലെ സ്ഥിതി കൂടുതൽ സങ്കീർണമാണെന്നും ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിൽ മാറ്റങ്ങളുണ്ടാക്കുമെന്നും കൂമാൻ അഭിപ്രായപ്പെട്ടു.
അതു വരെ ടീമിൽ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നാണ് കൂമാന്റെ പക്ഷം. ജനുവരിയിലെ ഇലക്ഷൻ മെസിയുടെ ബാഴ്സയിലെ നിലനിൽപിൽ ഒരു തീരുമാനമുണ്ടാക്കുമെന്നും ബാഴ്‌സയെ കൂടുതൽ ശക്തമാക്കുമെന്നാണ് കൂമാൻ പ്രതീക്ഷിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന ലെവാന്റെയുമായുള്ള മത്സരത്തിനു മുന്നോടിയയുള്ള പത്ര സമ്മേളനത്തിലാണ് കൂമാൻ ബാഴ്സയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ആരാധകരുടെ നിരാശയെക്കുറിച്ചും മനസു തുറന്നത്.
Koeman feeling comfortable at Barcelona despite poor resultshttps://t.co/s7I9EwpY6t
— HT Sports (@HTSportsNews) December 12, 2020
“അവരെ എനിക്ക് മനസിലാവും അവർ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുകയും കിരീടങ്ങൾ നേടിക്കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നതാണ് എന്നാലിപ്പോൾ കാഡിസിനോടും ഗെറ്റാഫെയോടും ഞങ്ങൾ തോൽക്കുന്നതാണ് കാണുന്നത്. ക്ലബ്ബിന്റെ നിലവിലെ സാഹചര്യം സങ്കീർണമാണെങ്കിലും ജനുവരിയിലെ ഇലക്ഷനും പുതിയ പ്രസിഡന്റിന്റെ വരവും അതിൽ മാറ്റമുണ്ടാക്കിയേക്കും. അതുവരെ ടീമിന്റെ പരമാവധി കളിക്കളത്തിൽ പുറത്തെടുക്കേണ്ടതുണ്ട്. എനിക്കറിയാം മികച്ച ഫലങ്ങൾ ഇല്ലെങ്കിൽ പരിശീലകനായിരിക്കും അതിൽ പ്രതിയാവുകയെന്നു. അതിൽ ഒരു പ്രശ്നവുമില്ല.” കൂമാൻ അഭിപ്രായപ്പെട്ടു.
താരങ്ങൾക്ക് തന്നോടുള്ള വിശ്വാസത്തേക്കുറിച്ചും കൂമാൻ വ്യക്തമാക്കി: ” ഞാൻ അങ്ങനെ കരുതുന്നു. അവരുടെ വിശ്വാസമില്ലാതെ എനിക്ക് എന്റെ ജോലി തുടരാനാവില്ല. അതെനിക്ക് ആശ്വാസം നൽകുന്നുണ്ട്. ഞങ്ങളുടെ നിലവിലെ സ്ഥിതിയിൽ ഞാൻ തീർച്ചയായും ആസ്വസ്ഥനാണെങ്കിലും മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. പ്രതികരിക്കാനുള്ള സമയം ഇനിയുമുണ്ട്. ഞങ്ങൾ ഒരു ബുദ്ദിമുട്ടേറിയ സമയത്തിലൂടെയാണെങ്കിലും എനിക്കറിയാം ഈ സ്‌ക്വാഡിനു എവിടേക്കാണ് എത്തേണ്ടതെന്നും അതിനു കൂടുതൽ ആസക്തിയും കാണിക്കുന്നുമുണ്ടെന്നു.”