ഇതൊരിക്കലും സ്വീകാര്യമായ കാര്യമല്ല, ജയത്തിലും ബാഴ്സയുടെ പ്രകടനത്തിൽ രോഷാകുലനായി കൂമാൻ

അത്ലറ്റിക്കോ മാഡ്രിഡിനെ കോപ്പ ഡെൽ റേയിൽ നിന്നും പുറത്താക്കിയ സ്പാനിഷ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ കോർനെല്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ബാഴ്സലോണ. 90 മിനുട്ടിനു ശേഷം എക്സ്ട്രാ ടൈമിൽ ഉസ്മാൻ ഡെമ്പെലെയും ബ്രാത്വെയ്റ്റും നേടിയ ഗോളുകളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.
ആദ്യ 90 മിനുട്ടിൽ ബാഴ്‌സലോണയ്ക്ക് ലഭിച്ച രണ്ടു പെനാൽറ്റികളും മിസ്സാക്കിയതാണ് ഗോൾരഹിത സമനിലയ്ക്കു ശേഷം മത്സരം അധികാസമയത്തേക്ക് നീണ്ടു പോയത്. ബാഴ്സക്കു വേണ്ടി പെനാൽറ്റികളെടുത്ത പ്യാനിച്ചും ഉസ്മാൻ ഡെമ്പെലെയുമാണ് പെനാൽറ്റികൾ പാഴാക്കിയത്. മത്സരത്തിൽ ജയം നേടിയെങ്കിലും നിരാശനായ കൂമാനെയാണ് മത്സരത്തിലുടനീളം കാണാനായത്. അത് മത്സരശേഷം നടന്ന അഭിമുഖത്തിൽ കൂമാൻ വ്യക്തമാക്കുകയും ചെയ്തു.
https://twitter.com/fcbfn10/status/1352390502415405058?s=19
“പ്രധാന കാര്യം എന്ന് പറയുന്നത് അടുത്ത റൗണ്ടിലേക്ക് കടക്കുക എന്നത് തന്നെയാണ്. പക്ഷെ ഞങ്ങൾക്ക് ഇതിൽ സന്തോഷമുണ്ടെന്നു പറയാനാകില്ല. കാരണം ഞങ്ങൾ ഒരുപാട് മികച്ച അവസരങ്ങളും ഒപ്പം പെനാൽറ്റികളും പാഴാക്കിയിരുന്നു. ഇത്തരം മത്സരങ്ങളിൽ നിങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്”
“വീണ്ടും ഒരു 120 മിനുട്ടുകൾ കളിക്കേണ്ടി വന്നിരിക്കുകയാണ്. തുടർച്ചയായി മൂന്നാമത്തെ മത്സരമാണിത്. അതും ഞങ്ങടെ ഭാഗത്തു തന്നെയാണ് തെറ്റ്. കാരണം കുറച്ച് അവസരങ്ങളും രണ്ടു പെനാൽറ്റിയും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ഒരിക്കലും സംഭവിച്ചുകൂടായിരുന്നു. ഞാൻ അവരുടെ പരിശ്രമങ്ങളെ തെറ്റുപറയുന്നില്ല. എങ്കിലും വെറും ഓട്ടം മാത്രമല്ല അവസരങ്ങൾ ഉണ്ടാക്കുന്നതിലും കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യുന്നതിലുമാണ് ശ്രദ്ദിക്കേണ്ടത്. ഇന്ന് ഞങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടേണ്ടി വന്നു. ഇതൊരിക്കലും സ്വീകാര്യമല്ല.” കൂമാൻ പറഞ്ഞു.