കഴിഞ്ഞ മാസം നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സക്ക് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയലിനോട് സ്വന്തം തട്ടകത്തിൽ തോൽവി രുചിക്കേണ്ടി വന്നിരുന്നു. മത്സരശേഷം കൂമാൻ വീഡിയോ റഫറിയിങ് തീരുമാനങ്ങളെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ബാഴ്‌സക്ക് അനുകൂലമായി ഒരു തീരുമാനം പോലും ഇതു വരെ തനിക്ക് കാണാനായിട്ടില്ലെന്നും ഉദാഹരണങ്ങളിലൂടെ കൂമാൻ തുറന്നടിച്ചിരുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച കൂമാനെതിരെ ശിക്ഷനടപടിക്കൊരുങ്ങുകയാണ് സ്പാനിഷ് ഫെഡറേഷൻസ് കോമ്പറ്റിഷൻ കമ്മിറ്റി. വീഡിയോ റഫറിയിങ്ങിനെതിരെ വിമര്ശനങ്ങൾ ഉന്നയിച്ചതിനു രണ്ടു മുതൽ പന്ത്രണ്ടു മത്സരങ്ങൾ വരെ വിലക്കു ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
Koeman has landed himself in hot water following his VAR Clásico comments…https://t.co/KicsJy49e8
— AS English (@English_AS) November 4, 2020
പെനാൽറ്റി ബോക്സിൽ ലെങ്ലറ്റ് റാമോസിന്റെ ജേഴ്‌സി പിടിച്ചു വലിച്ചിട്ടതിനാണ് വീഡിയോ റഫറിയിങ് തെളിവുകൾ പ്രകാരം റഫറി പെനാൽറ്റി വിധിച്ചത്. ലൈൻ റഫറി റാമോസാണ് ആണ് ആദ്യം ഫൗൾ ചെയ്തതെന്ന് പ്രധാനറഫറിയായ യുവാൻ മാർട്ടിനെസ് മുനുവേരയോട് പറയുന്ന ശബ്ദശകലവും പിന്നീട് സ്പാനിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. കൂമാനെക്കൂടാതെ ബെറ്റിസ് പരിശീലകനും മാഡ്രിഡിനെതിരായ മത്സരത്തിൽ വീഡിയോ റഫറിയിങ് തീരുമാനങ്ങളെ വിമർശിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം കൂമാനെ മൂന്നു നാലു ആഴ്ചത്തേക്ക് വിലക്കിയേക്കുമെന്നാണ് അറിയാനാവുന്നത്. ഒപ്പം 600 മുതൽ 6000 യൂറോ വരെ പിഴയും ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂമാനെ കൂടാതെ ബർതോമ്യുവിന്റെ ബാഴ്‌സ ബോർഡ് അംഗമായിരുന്ന സാവി വിലായോവാനക്കും ശിക്ഷാനടപടിയുണ്ട്. ട്വിറ്ററിൽ റഫറി മുനുവേരയെ വിമർശിച്ച് ട്വീറ്റ് ഇട്ടതിനാണ് ശിക്ഷനടപടിക്കൊരുങ്ങുന്നത്. വിലായൊവാന ക്ഷമാപണം നടത്തിയെങ്കിലും ശിക്ഷനടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.