മോഹന്‍ ബഗാനിലേക്ക് തിരികെ പോകാന്‍ തോന്നുന്നു, ബ്ലാസ്‌റ്റേഴ്‌സ് കോച്ച് തുറന്ന് പറയുന്നു

കോവിഡ് 19 ലോകത്ത് സംഹാരി താണ്ഡവമാടിയത് മൂലം കായിക ലോകത്തെ എല്ലാ മത്സരങ്ങളും പൊടുന്നനെ നിര്‍ത്തിവെക്കുകയായിരുന്നല്ലോ. ഇതോടെ ഇന്ത്യയുടെ സ്വന്തം ഫുട്‌ബോള്‍ ലീഗായ ഐലീഗും പാതിവഴിയില്‍ ഉപേക്ഷിക്കാനാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ലീഗ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മോഹന്‍ ബഗാനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഐലീഗിലെ കിരീടം സ്വന്തമാക്കുന്നത് അറിയുമ്പോഴേക്കും ഭൂമുഖത്ത് നിന്നും ബഗാന്‍ അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. പകരം ഐഎസ്എല്‍ പ്രവേശനത്തിന്റെ ഭാഗമായി ഏടികെയുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലേക്ക് ഈ കേളികേട്ട ക്ലബ് മാറുകയും ചെയ്തു.

വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് മോഹന്‍ ബഗാനെ അവസാനമായി ഐലീഗ് കിരീട വിജയത്തിലെത്തിച്ച പരിശീലകന്‍ കിബു വികൂന ഇക്കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുന്നത്. തങ്ങള്‍ക്ക് ശരിയായ രീതിയില്‍ കിരീട വിജയം ആസ്വദിക്കാന്‍ പോലുമായില്ലെന്ന് വികൂന തുറന്ന് പറയുന്നു.

‘ എന്നെ സംബന്ധിച്ച് വ്യക്തിപരമായും പ്രെഫഷണല്‍ പരമായും ഏറ്റവും മികച്ച വര്‍ഷമാണ് കഴിഞ്ഞുപോയത്. ഒരു കോച്ചെന്ന നിലയില്‍ പൂര്‍ണ്ണനായതായി എനിക്ക് അനുഭവപ്പെടുന്നു. ഐസാളിനെതിരെ അവസാന മത്സരം വിജയിച്ചതോടെ കിരീടമുറപ്പിച്ച ഞങ്ങളെല്ലാവരും സന്തോഷവാന്മാരായി കഴിഞ്ഞിരുന്നു. ആരാധകര്‍ക്കൊപ്പം ഞങ്ങളത് ആഘോഷിക്കുകയും ചെയ്തു. അപ്പോഴും ഈസ്റ്റ് ബംഗാളിനെതിരെയുളള മത്സരമായിരുന്നു മനസ്സില്‍. ഞങ്ങളാരും കരുതിയിരുന്നില്ല ഞങ്ങളുടെ അവസാന മത്സരമായിരുന്നു അതെന്ന്’ വികൂന വികാരഭരിതനായി.

ബഗാനിലേക്ക് മടങ്ങി പോകണമെന്നും എല്ലാ താരങ്ങള്‍ക്കും ആരാധകര്‍ക്കുമൊപ്പം വിജയമാഘോഷിക്കാന്‍ ആഗ്രഹിക്കുന്നതായും വികൂന പറയുന്നു. മര്യാദയ്ക്ക് എല്ലാവരോട് വിടപറയാന്‍ പോലും സാധിച്ചില്ലെന്ന് പറഞ്ഞ വികൂന ഫോണിലൂടെയായിരുന്നു യാത്രപറച്ചിലെന്നും തനിയ്ക്ക് എല്ലാ കാര്യവും മുഖത്തോട് മുഖം നോക്കി പറയാനാണ് ആഗ്രഹമെന്നും കൂട്ടിചേര്‍ത്തു.

തന്നെ സ്‌നേഹിച്ച പിന്തുണച്ച എല്ലാ മോഹന്‍ ബഗാന്‍ ആരാധകരോടും നന്ദിയുണ്ടെന്ന് പറയുന്ന വികൂന, അവരെല്ലാവരും സീസണ്‍ മുഴുവന്‍ തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയായിരുന്നുവെന്നും പറയുന്നു. കൊല്‍ക്കത്ത വിടുന്നത് തന്നെ ഹൃദയത്തിലെ ഒരു കഷ്ണം അവിടെ ഉപേക്ഷിച്ചിട്ടാണെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് കൂട്ടിചേര്‍ത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരാനായത് വളരെ സന്തുഷ്ടനാണെന്ന് പറയുന്ന വികൂന തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ക്ലബ് മാനേജുമെന്റിനോട് നന്ദിയും പറഞ്ഞു. അക്രമണോത്സുകവും ആകര്‍ഷവുമാായ ഫുട്‌ബോള്‍ കളിക്കുന്ന കരുത്തുറ്റ ടീമിനെ നിര്‍മ്മിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ ബഗാനിലേതു പോലെ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റേയും ആരാധകരേ തനിയ്ക്ക് അനുഭവപ്പെടുന്നതെന്നും കോച്ച് കൂട്ടിചേര്‍ത്തു.

You Might Also Like