രണ്ടാമൂഴത്തിൽ താരമായി വിഷ്‌ണു; ശ്രീശാന്തിന് തിരിച്ചുവരവില്ല
ഐപിഎൽ മെഗാലേലത്തിൽ ആദ്യ ദിനം തഴയപ്പെട്ടെങ്കിലും രണ്ടാമൂഴത്തിൽ ശക്തമായ തിരിച്ചുവരവുമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്സ്മാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ ആരും സ്വന്തമാക്കാതിരുന്ന താരത്തെ 50 ലക്ഷം രൂപമുടക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഇത്തവണ ഐപിഎൽ കളിക്കുന്ന നാലാമത്തെ കേരള താരമായി വിഷ്ണു മാറി.
മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിനായിനടത്തിയ മികച്ച പ്രകടനങ്ങളാണ് വിഷ്ണുവിനെ നാഷണൽ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ വാശിയേറിയ ലേലത്തിനൊടുവിൽ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. അതേസമയം ഐപിഎല്ലിലെ ശക്തമായ തിരിച്ചുവരവ് കൊതിച്ച മലയാളി താരം എസ് ശ്രീശാന്തിനെ ലേലത്തിൽ ആരും കൈക്കൊണ്ടില്ല.
മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും നേരത്തെ ലേലത്തിൽ വിറ്റുപോയിരുന്നു. കൂടാതെ കേരളത്തിന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയും ഇത്തവണ ലേലത്തിലൂടെ ഐപിഎൽ കളിക്കും. കഴിഞ്ഞ ഐഎപിഎൽ സീസണിൽ സീസണിൽ ഡൽഹി ക്യാപ്റ്റൽസിനൊപ്പമായിരുന്നു വിഷ്ണു. നേരത്തെ, റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന വിഷ്ണു മൂന്ന് ഐപിഎൽ മത്സരങ്ങളിൽ ബംഗളൂരുവിനായി പാഡ് അണിയുകയും ചെയ്‌തു.