തകര്‍പ്പന്‍ പാരിതോഷികം, സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് സര്‍ക്കാര്‍ വക സമ്മാനം

സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്‌ബോള്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സന്തോഷ് ട്രോഫി കേരള ടീമില്‍ ഉള്‍പ്പെട്ട ഒരോ താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസി. കോച്ച്, ഹെഡ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍, മാനേജര്‍ എന്നിവര്‍ക് മൂന്നു ലക്ഷം രൂപവും പാരിതോഷികം ലഭിക്കും.

നേരത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിന് വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള സര്‍ക്കാറിന്റെ പരിതോഷികം. കേരള സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്നത് വൈകിയതില്‍ നേരത്തെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

You Might Also Like