ബ്ലാസ്‌റ്റേഴ്‌സ് എങ്ങനെയിത് സാധിച്ചു, എസ്ഡിയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഐഎസ്എല്‍ ക്ലബുകള്‍

ഐഎസ്എല്‍ ഏഴാം സീസണിനുളള മുന്നൊരുക്കം എല്ലാ ടീമുകളും തുടങ്ങിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടപെടല്‍ കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സില്‍ ചുമതലയേറ്റ പുതിയ സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് വെയ്റ്റ് ആന്‍ഡ് വാച്ച് പോളിസി എന്ന് ഓമനപ്പേരിട്ട് വിളിച്ച നിലപാട് കാരണമായിരുന്നു ട്രാന്‍സ്ഫര്‍ വിപണിയില്‍ കേരള ക്ലബിന്റെ തണുപ്പന്‍ ഇടപെടല്‍.

ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരിലും സഹകാരികാരികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടിരുന്ന സൂപ്പര്‍ താരങ്ങള്‍ പലരും ക്ലബ് വിട്ടതും പുതിയ താരങ്ങള്‍ ക്ലബിലേക്ക് വരാതാകുകയും ചെയ്തതോടെ എന്താണ് സംഭവിക്കുക എന്ന ആദിയിലായിരുന്നു ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നവരെല്ലാം. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ ബ്ലാസ്റ്റേഴ്സിന്റെ എസ്ഡി തന്റെ നിലപാടില്‍ ഉറച്ച് നിന്നതോടെ ആരാധകരും മാനേജുമെന്റിന് പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ തന്നെ വിശ്വസിച്ചവരുടെ കാത്തിരിപ്പുകളെല്ലാം വെറുതെ ആയിരുന്നില്ല എന്ന് തെളിയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിംഗ് ഡയറക്ടര്‍. ക്ലബ് വിട്ട പല വിദേശ താരങ്ങളേക്കാള്‍ മികച്ചവരും കഴിവുറ്റവരുമായ എണ്ണം പറഞ്ഞ താരങ്ങളെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് തൊട്ട് മുമ്പ് ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചിരിക്കുകയാണ്.

അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയിലൂടെ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന്റെ വിദേശ വേട്ട ഇപ്പോള്‍ സ്പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഗോമസില്‍ എത്തിനില്‍ക്കുകയാണ്. ഇതിനിടെ മുന്‍ പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പറും സിംബാബ്വെ പ്രതിരോധ താരം കോസ്റ്റ നമോനിസുവും ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഗോമസിന്റെ വരവ് ഫുട്‌ബോള്‍ നിരീക്ഷകരെ എല്ലാം അമ്പരപ്പിച്ചിട്ടുണ്ടെനന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തം. ഗോമസിനെ പോലെ സ്പാനിഷ് ഫുട്‌ബോളില്‍ കളിച്ച് തെളിഞ്ഞ താരത്തെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ തുറന്ന പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാനും വലിയ താരങ്ങളെ തങ്ങളുദ്ദേശിച്ച തുകയ്ക്ക് കരാറിലൊപ്പിടീപ്പിക്കാനും ബ്ലാസ്റ്റേഴ്‌സ് എസ്ഡിയുടെ കഴിവിനേയും മാര്‍ക്കസ് പരോക്ഷമായി അഭിനന്ദിക്കുന്നു. ഐഎസ്എല്ലിലെ ഏറ്റവും മികച്ച അഞ്ച് െൈസനിംഗുകളില്‍ ഒന്നായാണ് മാര്‍ക്കസ് ഗോമസിനെ പരിഗണിക്കുന്നത്.

മെര്‍ഗുളാനോയെ കൂടാതെ നിരവധി ഫുട്‌ബോള്‍ വിദഗ്ധര്‍ ബ്ലാസ്റ്റഴ്‌സിന്റെ പുതിയ സൈനിംഗില്‍ അത്ഭുതം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് നടത്തിയ എണ്ണംപറഞ്ഞ ഈ സൈനിംഗുകള്‍ കളിക്കളത്തില്‍ കൂടി വിജയം കണ്ടാല്‍ അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്‍ ക്ലബുകളെല്ലാം തന്നെ സ്‌പോട്ടിംഗ് ഡയറക്ടറെ നിയമിക്കുന്നതിലേക്ക് കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ മൂന്ന് ടീമുകള്‍ക്കാണ് സ്‌പോട്ടിംഗ ഡയറക്ടര്‍മാരുളളത്. മറ്റ് ടീമുകള്‍ക്ക് ഇന്ത്യന്‍ സിഇഒമാരാണ് ഉളളത്. ഈ ട്രെന്‍ഡിനാണ് ചിലപ്പോള്‍ അടുത്ത സീസണ്‍ മുതല്‍ മാറ്റം വരുക.

ബ്ലാസ്റ്റേഴ്സ് വിട്ട ഓഗ്ബെചേയ്ക്ക് പകരക്കാരനായാണ് ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്‌സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍. കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്‌ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്.

കോസ്റ്റയാകട്ടെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുകയും പിന്നീട് ഇസ്രായേലി ക്ലബിലേക്ക് കൂറുമാറുകയും ചെയ്ത ഒസ്വാള്‍ഡോ ഹെന്‍ക്വിസിന്റെ പകരക്കാരനായാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇവരെ കൂടാതെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോചയേയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

You Might Also Like