നിര്‍ഭാഗ്യമേ നിന്റെ പേരോ ബ്ലാസ്‌റ്റേഴ്‌സ്, അടിച്ച ഗോള്‍ പോലും സ്വന്തമാക്കാനാകാതെ ഗോള്‍ രഹിത സമനില

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി 0 -ജംഷെഡ്‌പൂർ എഫ്‌സി 0

ബാംബൊലിം (ഗോവ): പൊരുതിക്കളിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഐഎസ്‌എലിൽ സമനില. ജംഷെഡ്‌പൂർ എഫ്‌സിയുമായുള്ള മത്സരം 0–-0ന്‌ അവസാനിച്ചു. മികച്ച കളി പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സിന്‌ ഗോളിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. ഗാരി ഹൂപ്പറുടെയും ജോർദാൻ മറെയുടെ ഷോട്ടുകൾ ക്രോസ്‌ ബാറിലും പോസ്‌റ്റിലും തട്ടിത്തെറിച്ചു. തോൽവിയറിയാതെ അഞ്ചാം കളിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പൂർത്തിയാക്കിയത്‌. 15 പോയിന്റുമായി എട്ടാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.

അഞ്ച്‌ മാറ്റങ്ങളുമായാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. പ്രതിരോധത്തിൽ കോസ്‌റ്റ നമിയോൻസു തിരിച്ചെത്തി. ജെസെൽ കർണെയ്‌റോ, ബകാറി കോനെ, സന്ദീപ്‌ സിങ്‌ എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവർ. ഗോൾവലയ്‌ക്ക്‌ മുന്നിൽ ആൽബിനോ ഗോമെസ്‌. രോഹിത്‌ കുമാർ, പുയ്‌ട്ടിയ എന്നിവർ മധ്യനിരയിൽ വന്നു. സഹൽ അബ്‌ദുൾ സമദ്‌, വിസെന്റ്‌ ഗോമെസ്‌ എന്നിവരും മധ്യനിരയിൽ അണിനിരന്നു.

സസ്‌പെൻഷൻ കാരണം കെ പി രാഹുലും ജീക്‌സൺ സിങ്ങും  പുറത്തിരുന്നു. മുന്നേറ്റത്തിൽ ഫക്കുണ്ടോ പെരേരയ്‌ക്ക്‌ പകരം ജോർദാൻ മറെയെത്തി. ഗാരി ഹൂപ്പറായിരുന്നു മുന്നേറ്റത്തിലെ മറ്റൊരു താരം.
ടി പി രെഹ്‌നേഷ്‌ ജംഷെഡ്‌പൂർ ഗോൾമുഖം കാത്തു. പ്രതിരോധത്തിൽ ലാൽഡിയാന റെന്റ്‌ലെയ്‌, സ്‌റ്റീഫൻ എസി, നരേന്ദർ ഗെലോട്ട്‌, റിക്കി ലല്ലാവ്‌മാവ്‌മ എന്നിവർ. മധ്യനിരയിൽ എയ്‌റ്റർ മൊൺറോയ്‌, അലെക്‌സാണ്ടർ ലിമ, സീമെൻലെൻ ദുംഗൽ‌ എന്നിവരുമെത്തി. നെറിയുസ്‌ വാൽസ്‌കിസ്‌, ഫാറൂഖ്‌ ചൗധരി , ജോൺ ഫിറ്റ്‌സ്‌ഗെറാൾഡ് എന്നിവർ മുൻനിരയിൽ.

തുടക്കത്തിൽ ജംഷെഡ്‌പൂർ മുന്നേറ്റം ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തെ പരീക്ഷിക്കാൻ ശ്രമിച്ചു.  ആറാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അപകടം മണത്തു. ബോകിസിന്‌ പുറത്തുവച്ച്‌ പന്ത്‌ ക്ലിയർ ചെയ്യാനുള്ള ആൽബിനോ ഗോമെസിന്റെ ശ്രമം പിഴച്ചു. പന്ത്‌ വാൽസ്‌കിസിന്റെ കാലിലാണ്‌ കിട്ടിയത്‌. ജംഷെഡ്‌പൂർ മുന്നേറ്റക്കാരൻ ലോങ്‌ റേഞ്ച്‌ ഷോട്ട്‌ തൊടുത്തു. ആൽബിനോ മനസാന്നിധ്യം വിട്ടില്ല. ചാടി പന്ത്‌ തടുത്തു. തട്ടിത്തെറിച്ച പന്ത്‌ പോസ്‌റ്റിൽ തട്ടി മടങ്ങി.
ഒമ്പതാം മിനിറ്റിൽ സഹലും സന്ദീപ്‌ സിങ്ങും നടത്തിയ നീക്കം ജംഷെഡ്‌പൂർ ബോക്‌സിൽ കടക്കാതെ അവസാനിച്ചു.
22-ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തകർപ്പൻ നീക്കം. വലതുപാർശ്വത്തിലൂടെ മറെ മികച്ച മുന്നേറ്റം നടത്തി. ബോക്‌സിലേക്ക്‌ ഹൂപ്പറെ ലക്ഷ്യമാക്കി മറെയുടെ ഒന്നാന്തരം ക്രോസ്‌. എന്നാൽ ജംഷെഡ്‌പൂർ ഗോൾ കീപ്പർ ടി പി രഹ്‌നേഷ്‌ മുന്നിലേക്ക്‌ എടുത്തുചാടി അപകടമൊഴിവാക്കി. പ്രതിരോധക്കാരൻ എസെയും ഇടപെട്ടു. ഇതിൽ രഹ്‌നേഷിന്‌ പരിക്കേൽക്കുകയും ചെയ്‌തു.

30-ാം മിനിറ്റിൽ ജംഷെഡ്‌പൂരിന്‌ മികച്ച അവസരം കിട്ടി. എയ്‌റ്റർ നീട്ടി നൽകിയ പന്ത്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ബോക്‌സിലേക്ക്‌. ഒഴിഞ്ഞുനിൽക്കുകയായിരുന്ന വാൽസ്‌കിസിനാണ്‌ പന്ത്‌ കിട്ടിയത്‌. എന്നാൽ ഈ മുന്നേറ്റക്കാരന്‌ പന്തിൽ കാല്‌ വയ്‌ക്കാനായില്ല. സന്ദീപ്‌ സിങ്‌ അപകടമൊഴിവാക്കി. പിന്നാലെ  ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം കണ്ടു. മറെയുടെ ക്രോസിൽ ഹൂപ്പർ ലക്ഷ്യം കണ്ടു. എന്നാൽ റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ നിരാശപ്പെട്ടില്ല. വീണ്ടും ആക്രമണം. ഇക്കുറി ബോക്‌സിന്‌ പുറത്തുവച്ച്‌ ഹൂപ്പറുടെ തകർപ്പൻ ഷോട്ട്‌. പക്ഷേ, പന്ത്‌ ക്രോസ്‌ ബാറിൽ തട്ടി തിരിച്ചുവീണു. പന്ത്‌ വലയ്‌ക്കുള്ളിൽ കയറിയെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല.  രണ്ട്‌ മിനിറ്റിനുള്ളിൽ മറ്റൊരു ആക്രമണം. സന്ദീപ്‌ സിങ്‌ തൊടുത്ത  ക്രോസിൽ മറെയുടെ ഹെഡർ. ഇത്തവണയും ബാറിൽത്തട്ടി. രണ്ട്‌ മിനിറ്റിനിടെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്‌ ഇരമ്പിയെത്തി. പുയ്‌ട്ടിയയുടെ ക്രോസിൽ മറെയുടെ ഷോട്ട്‌. സൈഡ്‌ നെറ്റിലാണ്‌ പന്ത്‌ പതിച്ചത്‌. ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പായിരുന്നു മറ്റൊരു മിന്നുന്ന നീക്കം. ഇക്കുറിയും വലതു മൂലയിൽനിന്നുള്ള സന്ദീപിന്റെ ക്രോസ്‌. മറെ കൃത്യമായി തലവച്ചു. പക്ഷേ, രെഹ്‌നേഷിന്റെ സേവ്‌ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. തട്ടിത്തെറിച്ച പന്തിൽ പുയ്‌ടിയ ഷോട്ട്‌ തൊടുത്തത്‌ ബാറിൽ തട്ടി മടങ്ങി. നിർഭാഗ്യത്തെ പഴിച്ച്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇടവേളയ്‌ക്ക്‌ പിരിഞ്ഞു.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ്‌ നിറഞ്ഞുകളിച്ചു.  52-ാം മിനിറ്റിൽ മറെ തൊടുത്ത ഷോട്ട്‌ ബാറിന്‌ മുകളിലൂടെ പറന്നു. 62-ാം മിനിറ്റിൽ പുയ്‌ട്ടിയ എടുത്ത കോർണറിൽ ഹൂപ്പർ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.  ബ്ലാസ്‌റ്റേഴ്‌സ്‌ തുടരെ ആക്രമണങ്ങൾ നടത്തി. മറെയുടെ ഷോട്ടുകൾ ഒന്നിനു പിറകെ ഒന്നായി  ജംഷെഡ്‌പൂർ ഗോൾമുഖം വിറപ്പിച്ചു. പക്ഷേ, ഒന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചില്ല.


77-ാം മിനിറ്റിൽ പുയ്‌ട്ടിയ പകരം  സെയ്‌ത്യാസെൻ സിങ്‌ കളത്തിലെത്തി. ഹൂപ്പറും രോഹിതും കയറി. പകരം യുവാൻഡെയും കെ പ്രശാന്തും ഇറങ്ങി.
അവസാന മിനിറ്റിൽ സെയ്‌ത്യാസന്റെ തകർപ്പൻ ഷോട്ട്‌ ബോക്‌സിൽവച്ച്‌ ഇസെ തടഞ്ഞു. സഹലിന്റെ ലോങ്‌ റേഞ്ച്‌ ബാറിന്‌ മുകളിലൂടെ പറന്നു. തകർത്തുകളിച്ചിട്ടും വിജയഗോൾ കാണാതെ ബ്ലാസ്‌റ്റേഴ്‌സ്‌ മടങ്ങി.
31ന്‌ എടികെ മോഹൻ ബഗാനുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

You Might Also Like