അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചു, ഒടുവില്‍ അക്കാര്യം സമ്മതിച്ച് ബ്ലാസ്റ്റേഴ്‌സും

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ നിന്നും വീരേന്‍ ഡിസില്‍വ പടിയിറങ്ങിയ വാര്‍ത്തയ്ക്ക് സ്ഥിരീകരണം. ക്ലബ് സിഇഒ ആയിരുന്ന വിരേന്‍ ഡി സില്‍വ 2020 ജൂണ്‍ 1 മുതല്‍ ക്ലബ്ബില്‍ നിന്നും വിടവാങ്ങിയതായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് അറിയിച്ചു. നേരത്തെ ഇക്കാര്യം പവലിയന്‍ എന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019 മാര്‍ച്ചില്‍ വിരേന്‍ ക്ലബിലേക്ക് മടങ്ങിയെത്തുന്നതിന് മുമ്പ്, 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണിലാണ് വിരേന്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ആ സീസണില്‍ ടീം ഫൈനലിലെത്തുകയും തുടര്‍ച്ചയായി രണ്ട് വര്‍ഷം അദ്ദേഹം ടീമിന്റെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.

”തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അവിഭാജ്യ ഘടകമാണ് വിരേന്‍. കെബിഎഫ്സിയിലെ എല്ലാവരും അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് നന്ദി പറയാനും ഭാവിയിലെ എല്ലാ ഉദ്യമങ്ങള്‍ക്കും അദ്ദേഹത്തെ ആശംസിക്കാനും ആഗ്രഹിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറയുന്നു

‘ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയ ക്ലബ് ഉടമകളോട് ഞാന്‍ നന്ദിയറിയിക്കുന്നു. കളിക്കളത്തിലും പുറത്തും ക്ലബ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ക്ലബ്ബില്‍ നിന്ന് പടിയിറങ്ങവേ വിരേന്‍ ഡി സില്‍വ വ്യക്തമാക്കി.

You Might Also Like