ലാംപാർഡ് ഇനിയും പഠിക്കാനുണ്ട്! ഫുട്‌ബോളിലെ മാന്യത പഠിപ്പിച്ച് ക്‌ളോപ്പ്

ലിവര്‍പൂളുമായുള്ള മത്സരത്തിനിടെ ചെല്‍സി പരിശീലകനായ ഫ്രാങ്ക് ലാംപാര്‍ഡും ലിവര്‍പൂള്‍ സ്റ്റാഫുകളും തമ്മില്‍ ഏറ്റുമുട്ടിയത് വലിയ വര്‍ത്തായയിരുന്നു. കിരീടം നേടിയിട്ടും ലിവര്‍പൂള്‍ സ്റ്റാഫുകളുടെ അഹങ്കാരം നല്ലതിനല്ലെന്ന് മത്സര ശേഷം ലാംപാര്‍ഡ് തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പ്.
പ്രീമിയര്‍ലീഗ് നേടിയതിലും അഞ്ച് ഗോളിന്റെ മികച്ച വിജയത്തിലും മാനസികമായി തകര്‍ന്നതുകൊണ്ടാണ് തങ്ങള്‍ അഹങ്കാരം കാണിക്കുകയാണെന്നു ലാംപാര്‍ടിന് തോന്നിയതെന്ന് ജര്‍ഗന്‍ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു. മത്സരം നടക്കുന്ന സമയത്തെ വാഗ്വാദങ്ങളോട് താന്‍ സഹകരിക്കുമെങ്കിലും ഫൈനല്‍ വിസിലിനു ശേഷം നടന്നത് ശരിയായ കാര്യമല്ലെന്നും ക്‌ളോപ്പ് കൂട്ടിച്ചേര്‍ത്തു.
മത്സരത്തിനിടെ ചെല്‍സി താരം മാതിയോ കോവസിച്ചും സാഡിയോ മാനേയുമായി നടന്ന പ്രശ്‌നത്തിനിടെ ലാംപാര്‍ഡും ക്‌ളോപ്പും തമ്മില്‍ പരസ്പരം ചൂടന്‍ വാഗ്വാദങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മത്സരശേഷം ലിവര്‍പൂള്‍ സ്റ്റാഫുകളുടെ പെരുമാറ്റത്തിന് മറുപടിയായി കൂടുതല്‍ അഹങ്കരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് ലാംപാര്‍ഡ് അഭിപ്രായപ്പെട്ടത്.
‘ഞങ്ങള്‍ അഹങ്കാരികളല്ല, ഫ്രാങ്ക് തീര്‍ച്ചയായും അപ്പോള്‍ മത്സരബുദ്ധിയുള്ള മനസികാവസ്ഥായിലായിരുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. മത്സരസമയത്ത് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം, പക്ഷെ മത്സരശേഷം എനിക്ക് എല്ലാം അതോടെ തീര്‍ന്നു. അദ്ദേഹം ജയിക്കാന്‍ വേണ്ടിയാണു വന്നത് കൂടാതെ ചാമ്പ്യന്‍സ് ലീഗിനു വേണ്ടി പോയിന്റ് നേടാനും. പക്ഷെ അവസാനവിസിലിനു ശേഷം എല്ലാം അവസാനിപ്പിക്കണമെന്നു ഫ്രാങ്ക് പഠിക്കണം. ഫ്രാങ്ക് അത് ചെയ്തില്ല. അവനു ഒരുപാടു പഠിക്കാനുണ്ട്. അവനൊരു യുവപരിശീലകനാണ്.’ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു.