ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനം കണ്ടതും, ഇന്ത്യയുടെ പത്തു വിക്കറ്റു ജയവും ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വിവിധ കോണുകളിൽ നിന്നും രൂക്ഷ വിമർശനമുണ്ടായി. ഹോം ആനുകൂല്യം മുതലെടുക്കാനായി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു ഇന്ത്യ നിലവാരംകുറഞ്ഞ സ്പിന്നിങ് വിക്കറ്റുകൾ ഉണ്ടാക്കുകയാണ് എന്നാണ് വിമർശനം.
എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലീഷ് ബാറ്റിംഗ് കോച്ച് ജോനാഥൻ ട്രോട്ട്. ഈ പരമ്പരയിലെ മറ്റു പിച്ചുകൾക്ക് ഇല്ലാത്ത ഒരു പ്രത്യേകതയും മൊട്ടേറയിലെ പിച്ചിനും ഉണ്ടായിരുന്നില്ലെന്ന് ട്രോട്ട് വ്യക്തമാക്കുന്നു.
“പരമ്പരയിലെ എല്ലാ വിക്കറ്റുകളും വരണ്ട സ്വഭാവമായിരുന്നു. ഇന്ത്യൻ വിക്കറ്റുകളിൽ ഇത് സ്വാഭാവികമാണ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരുന്നു മൊട്ടേറയിലേത് . എന്നാൽ ഇത് ഇന്ത്യൻ ബൗളർമാർക്കെന്ന ഇംഗ്ലീഷ് ബൗളർമാർക്കും ബാധകമാണ്.”
“താരതമ്യേന ബാറ്റിങ് എളുപ്പമായിരുന്ന ആദ്യ മണിക്കൂറുകളിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ കളി ഇംഗ്ലണ്ടിന് അനുകൂലമായേനെ.”
ആദ്യ ഇന്നിങ്സിൽ കുറഞ്ഞത് 250 റൺസെങ്കിലും ഇംഗ്ലണ്ട് നേടണമായിരുന്നുവെന്നും ട്രോട്ട് കൂട്ടിച്ചേർത്തു.