ഹൃദയം നുറുങ്ങുന്നു, പിരിയാന്‍ നേരമായ്, വികാരഭരിതനായി ജിങ്കന്‍

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പുറത്ത് പോകുന്ന സന്ദേഷ് ജിങ്കന്റെ ആദ്യ പ്രതികരണം പുറത്ത്. ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ട വാര്‍ത്ത കുറിപ്പിലാണ് ജിങ്കന്‍ ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.

”ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു’ ജിങ്കന്‍ പറയുന്നു.

‘ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് എനിയ്ക്ക് ഒന്ന് പറയാനുണ്ട്, നിങ്ങള്‍ എന്നോടും, ബ്ലാസ്റ്റേഴ്‌സിനോടും കാണിച്ച എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. നന്ദി! ‘ സന്ദേഷ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും പരസ്പരം വഴി പിരിയുകയാണ് എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

You Might Also Like