മിസോ സ്‌നൈപ്പര്‍ ബ്ലാസ്റ്റേഴ്‌സിലേക്കോ? ആ സസ്‌പെന്‍സിന്റെ നിലവിലെ അവസ്ഥ ഇതാണ്

ഒരു സീസണ്‍ ഇടവേളയ്ക്ക് ശേഷം ഐഎസ്എല്ലില്‍ തിരിച്ചെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്കയെ സ്വന്തമാക്കാനുളള ക്ലബുകളുടെ ശ്രമം തുടരുന്നു. ബ്ലാസ്റ്റേഴ്‌സും നിലവിലെ ക്ലബ് ചെന്നൈ എഫ്സി ഉള്‍പ്പെടെ ആറ് ഐഎസ്എല്‍ ടീമുകളാണ് മിസോ സ്‌നൈപ്പറെ സ്വന്തമാക്കാന്‍ മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ടീമിനും പുതുതായി പുരോഗതി ഉണ്ടാക്കാനായിട്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ വെളിപ്പെടുത്തുന്നു.

എന്നാല്‍ എങ്ങോട്ട് പോകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഇന്ത്യയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ പറയുന്നു. ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലുളള താരം ഇപ്പോള്‍ തിരിച്ചുവരവിന് വേണ്ടിയുളള പരിശ്രമത്തിലാണ്.

‘ഇപ്പോള്‍ ഞാന്‍ ആറ് ക്ലബുകളുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അടുത്ത നീക്കത്തെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ഞാന്‍ കൈകൊണ്ടിട്ടില്ല. എന്റെ ഏജന്റാണ് ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ നോക്കുന്നത്. തീരുമാനം കൈകൊള്ളാന്‍ ഞങ്ങള്‍ക്ക് സമയമുണ്ട്. എങ്കിലും ഉടന്‍ തന്നെ ഞാനൊരു തീരുമാനത്തിലെത്തും. നമുക്ക് അതുവരെ കാത്തിരിക്കാം’ ജെജെ ഗോള്‍ ഡോട്ട് കോമിനോട് വെളിപ്പെടുത്തി.

നിലവില്‍ പരിക്ക് മാറി തിരിച്ചെത്തുന്ന താരവുമായുളള ചെന്നൈ എഫ്സിയുടെ കരാര്‍ അവസാനിച്ചുകഴിഞ്ഞു. ഫ്രീ ഏജന്റാണ് താരമിപ്പോള്‍.

ഫിറ്റ്നസ് തിരിച്ചുപിടിക്കാനാണ് തന്റെ ആദ്യ പരിശ്രമമെന്നും. ഗോള്‍ നേടാനോ, എല്ലാ കളിയിലും കളിയ്ക്കുന്നതോ അല്ല ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും മിസോ സ്നൈപ്പര്‍ പറയുന്നു. പരിക്കേറ്റ കാലം ജീവിതത്തിലെ ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ കാലമായിരുന്നെന്നും മികച്ച തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജെജെ കൂട്ടിചേര്‍ത്തു.

You Might Also Like