ആദ്യ പന്തിൽ ഇന്ത്യൻ സ്‌കോർ 13 റൺസ്; ജയ്‌സ്വാളിനെ തേടി അത്യപൂർവ്വ റെക്കോർഡ്

Image 3
CricketTeam India

സിംബാബ്‍വെയ്‌ക്കെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ തന്നെ 12 റൺസ് നേടി യശസ്വി ജയ്‌സ്വാൾ ചരിത്രം സൃഷ്ടിച്ചു. ഇന്നിങ്സിന്റെ ഓപ്പണിങ് ഡെലിവറി നോബോൾ ആവുകയും, നോബോളിലും, തുടർന്നുവന്ന ഫ്രീഹിറ്റിലും ജയ്‌സ്വാൾ സിക്സർ നേടുകയും ചെയ്തതോടെയാണ് താരത്തിനെ തേടി അത്യപൂർവ റെക്കോർഡ് എത്തിയത്.

സിക്കന്ദർ റാസ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് ഫുൾ ടോസ്. പന്തിനെ ജയ്‌സ്വാൾ ആത്മവിശ്വാസത്തോടെ ഡീപ് സ്‌ക്വയർ ലെഗ്‌ വഴി സിക്‌സിന് പായിച്ചു. അമ്പയർ നോ ബോൾ സിഗ്‌നൽ ചെയ്‌തതിനാൽ ഇന്ത്യയ്‌ക്ക് ഒരു ഫ്രീ ഹിറ്റ് ലഭിച്ചു. അടുത്ത പന്തിൽ ജയ്‌സ്വാൾ ഒരു സിക്‌സർ കൂടി നേടി. ഇതോടെ നിയമപരമായ ഒരു ഡെലിവറിയിൽ ഇന്ത്യ 13 റൺസ് നേടി, പുരുഷ ടി20 മത്സരത്തിൽ ആദ്യ പന്തിൽ 12 റൺസ് നേടുന്ന ആദ്യ ക്രിക്കറ്റ് താരമായി ജയ്‌സ്വാൾ മാറുകയും ചെയ്തു. എങ്കിലും മികവ് അധികനേരം തുടരാൻ ജയ്‌സ്വാളിന് ആയില്ല. 5 പന്തുകൾ മാത്രം നേരിട്ട ഇന്ത്യൻ ഓപ്പണർ അതെ ഓവറിൽ 12 റൺസിന് റാസക്ക് വിക്കറ്റ് നൽകി മടങ്ങി.

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ, ഓൾ റൗണ്ടർ ശിവം ദുബെ, പേസർ മുകേഷ് കുമാർ എന്നിവരുടെ മികവിലാണ് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന അഞ്ചാം ടി20യിൽ ഇന്ത്യ സിംബാബ്‍വെയെ 42 റൺസിന് തകർത്തത്. ഇതോടെ സിംബാബ്‍വെ പര്യടനം 4-1 വിജയത്തോടെ ഇന്ത്യ നേടി. സഞ്ജു സാംസണും ശിവം ദുബെയും, ബാറ്റിംഗിലും, മുകേഷ് കുമാർ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യക്ക് വിജയം അനായാസമായി.

ഈ പരമ്പരയിൽ ആദ്യമായി ടോസ് നഷ്ടപ്പെട്ട ശുഭ്മാൻ ഗിൽ, റിയാൻ പരാഗിനെയും മുകേഷ് കുമാറിനെയും ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും, സഞ്ജു സാംസൻറെ രക്ഷാപ്രവർത്തനമാണ് ഇന്ത്യക്ക് തുണയായത്. സഞ്ജു സാംസണിന്റെ മികച്ച അർധസെഞ്ചുറിയും, ശിവം ദുബെയുടെ കാമിയോയും ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു (167/6). ബാറ്റിങ്ങിന് പുറമെ രണ്ട് നിർണായകമായ ക്യാച്ചുകൾ നേടി സഞ്ജു വിക്കറ്റിന് പിറകിലും തിളങ്ങി.

മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും, ആദ്യ പത്ത് ഓവറുകൾക്ക് ശേഷം സിംബാബ്‍വെ സ്കോർ ബാലൻസ് ചെയ്തു. എന്നാൽ, ശിവം ദുബെയുടെ രണ്ട് വിക്കറ്റുകളും, അവസാന ഓവറുകളിൽ മുകേഷ് കുമാറിന്റെ മൂർച്ചയേറിയ ബൗളിംഗ് പ്രകടനവും സിംബാബ്‌വെയെ 18.3 ഓവറിൽ 125 റൺസിൽ ഒതുക്കി.

സഞ്ജുവിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലും, ശിവം ദുബെയുടെ ഓൾറൗണ്ട് പ്രകടനത്തിനാണ് പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. ബാറ്റിംഗിൽ 12 പന്തുകളിൽ 26 റൺസും, ബൗളിങ്ങിൽ നാല് ഓവറിൽ 25റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളുമാണ് ദുബെയുടെ സംഭാവന. അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് വിക്കറ്റുകൾ കൊയ്ത ഇന്ത്യൻ സ്പിന്നർ വാഷിംഗ്‌ടൺ സുന്ദർ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.