ലെസ്‌കോവിച്ചില്ലാത്ത ബ്ലാസ്‌റ്റേഴ്‌സ് കാറ്റില്ലാത്ത ബലൂണ്‍ പോലെ, ബി പ്ലാനില്ലാതെ ഇവാന്‍

ഐഎസ്എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാംതോല്‍വിയാണ് നേരിട്ടത്. എഫ്സി ഗോവയോട് 3-1നാണ് തോറ്റത്. ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ഗോവയ്ക്കായി ഇകെര്‍ ഗുറോക്ടെക്സെന, നോഹ വെയ്ല്‍ സദൂയ്, റിഡീം തലങ് എന്നിവര്‍ ലക്ഷ്യം കണ്ടു. 14 കളിയില്‍ 25 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. കളിയുടെ അവസാന ഘട്ടത്തില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തെങ്കിലും ഗോവയുടെ പ്രതിരോധം ബ്ലാസ്റ്റേഴ്സിനെ തടയുകയായിരുന്നു.

മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്രയ്ക്ക് പകരം സന്ദീപ് സിങ് എത്തി. ജെസെല്‍ കര്‍ണെയ്റോയ്ക്ക് പകരം നിഷുകുമാറും. വിക്ടര്‍ മോന്‍ഗില്‍, ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു.മധ്യനിരയില്‍ കെ പി രാഹുലിന് പകരം സൗരവ് മണ്ഡല്‍ വന്നു. ഇവാന്‍ കലിയുഷ്നി, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. ദിമിത്രിയോസ് ഡയമന്റാകോസ്. മുന്‍നിരയില്‍. ബാറിന് കീഴില്‍ പ്രഭ്സുഖന്‍ സിങ്ഗില്‍.

ഗോവന്‍ പ്രതിരോധത്തില്‍ സാന്‍സണ്‍ പെരേര, അന്‍വര്‍ അലി, മുഹമ്മദ് ഫാരെസ് അല്‍ അര്‍ണൗട്, ഐബന്‍ ഡോഹ്ലിങ്. മധ്യനിരയില്‍ ആയുഷ് ഛേത്രി, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, എഡു ബെഡിയ, നോഹ വെയ്ല്‍ സദൂയ്, ഇകെര്‍ ഗുറോക്ടെക്സെന എന്നിവര്‍. മുന്നേറ്റത്തില്‍ ദേവേന്ദ്ര മുര്‍ഗവോക്കര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ധീരജ് സിങ്.

കളിയുടെ ആദ്യ മിനിറ്റുകളില്‍ ഗോവയ്ക്ക് കിട്ടിയ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം സമര്‍ഥമായി തടഞ്ഞു. ഇതിനിടെ ഗുറോക്ടെക്സെന ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. പതിനേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റം കണ്ടു. ഡയമന്റാകോസും ലൂണയും നടത്തിയ നീക്കം ഗോവന്‍ പ്രതിരോധം തടഞ്ഞു. കളിയുടെ 32ാംമിനിറ്റില്‍ ഗോവയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റിക്ക് വിസിലൂതി. ഫെര്‍ണാണ്ടസിനെ ബോക്സില്‍ സൗരവ് തള്ളിയിട്ടതിനായിരുന്നു പെനല്‍റ്റി. ഗുറോക്ടെക്സെന ഗോവയ്ക്കായി പെനല്‍റ്റി വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാന്‍ ആഞ്ഞുശ്രമിച്ചു. 39ാംമിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് ധീരജ് കുത്തിയകറ്റുകയായിരുന്നു. പിന്നാലെ നോഹയുടെ അപകടരമായ നീക്കം ഹോര്‍മിപാം തടഞ്ഞു. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ക്കിടെ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഗോവ ഗോള്‍നേട്ടം രണ്ടാക്കി. ഇക്കുറി നോഹയാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോവന്‍ ഗോള്‍മുഖത്തേക്ക് ബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എങ്കിലും മറുപടി ഗോള്‍ തൊടുക്കാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ് ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംപകുതി ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. 50ം മിനിറ്റില്‍ ഫ്രീകിക്ക്. ഇടതുഭാഗത്തുനിന്ന് ലൂണ തൊടുത്ത മിന്നുന്ന ഫ്രീകിക്ക് ഗോള്‍മുഖത്തേക്ക്. പ്രതിരോധത്തിന്റെ കെട്ടുപൊട്ടിച്ചുനിന്ന ഡയമന്റാകോസ് ഉശിരന്‍ ഹെഡറിലൂടെ വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് പെട്ടെന്നുതന്നെ ട്രാക്കിലായി. 57ാം മിനിറ്റില്‍ സൗരവിന്റെ ക്രോസ് ഗോള്‍മുഖത്തേക്ക് മനോഹരമായി എത്തിയെങ്കിലും പ്രതിരോധം തടഞ്ഞു. പിന്നാലെ കലിയുഷ്നിയുടെ ലോങ് റേഞ്ചര്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് കളിയില്‍ പൂര്‍ണനിയന്ത്രണം നേടി. 67ാം മിനിറ്റില്‍ കളിയില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. സൗരവിന് പകരം നിഹാല്‍ സുധീഷ് കളത്തിലെത്തി.

69ാം മിനിറ്റില്‍ ഗോവ ലീഡുയര്‍ത്തി. പകരക്കാരനായെത്തി റിഡീം തലങ് അവരുടെ മൂന്നാം ഗോള്‍ വലയിലെത്തിച്ചു. ബെദിയ നല്‍കിയ ലോങ് ക്രോസ് തടയാന്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല.

ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങള്‍ കൂടി വരുത്തി. നിഷു, ഡയമന്റാകോസ്, സഹല്‍ എന്നിവര്‍ക്ക് പകരം ബ്രൈസ് മിറാന്‍ഡ, അപോസ്തലോസ് ജിയാനു, ജെസെല്‍ കര്‍ണെയ്റോ എന്നിവരെത്തി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പൊരുതിക്കളിച്ചു. 79ാം മിനിറ്റില്‍ നിഹാലിന്റെ ഷോട്ട് ഗോള്‍ലൈനില്‍വച്ച് പ്രതിരോധം തടയുകയായിരുന്നു. 84ാം മിനിറ്റില്‍ ജീക്സണ് പകരം ആയുഷ് അധികാരിയെത്തി. തുടര്‍ന്നുള്ള മിനിറ്റുകളില്‍ പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ഗോള്‍ മടക്കാനായില്ല. 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.

You Might Also Like