പറയാതെ വയ്യ റഫറിമാര്‍ക്ക് ചുവപ്പ് കാര്‍ഡ് നിര്‍ബന്ധം

Image 3
FootballISL

കമാല്‍ വരദൂര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അനുദിനം പ്രേക്ഷക പ്രീതിയില്‍ മുന്നേറുമ്പോള്‍ കല്ലു കടിയായി റഫറിമാര്‍. ഒഡീഷ എഫ്.സി സ്വന്തം പരിശീലകന്‍ സ്റ്റിയുവര്‍ട്ട്് ബാക്സ്റ്ററെ പുറത്താക്കിയത് വരെ എത്തി നില്‍ക്കുന്നു റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍.

ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മല്‍സരത്തിലെ പരാജയത്തെ തുടര്‍ന്നായിരുന്നില്ല ബാക്സറ്ററുടെ വിവാദ പരാമര്‍ശം. സ്വന്തം ടീമിന് അര്‍ഹമായും ലഭിക്കേണ്ട പെനാല്‍ട്ടി കിക്ക് റഫറി നിഷേധിച്ചതിലെ കോപമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഐ.എസ്.എല്‍ ഏഴാം സീസണില്‍ മിക്ക മല്‍സരങ്ങളും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റഫറിമാരാണ്. പലപ്പോഴും ഇവരുടെ തീരുമാനങ്ങള്‍ മല്‍സരഗതിയെ സാരമായി ബാധിക്കാറുമുണ്ട്.

ഒഡീഷ-ജംഷഡ്പ്പൂര്‍ മല്‍സരത്തിലെ റഫറിയിംഗ് ദയനീയമായിരുന്നു-ഒഡീഷ അവസാന ഘട്ടത്തില്‍ അര്‍ഹിച്ചിരുന്നു പെനാല്‍ട്ടി കിക്ക്. ജംഷഡ്പ്പൂര്‍ ഗോള്‍ക്കീപ്പര്‍ ടി.പി രഹനേഷ് ഒഡീഷ മുന്‍നിരക്കാരനെ ചാര്‍ജ് ചെയ്തിരുന്നു. ഇതിന് തൊട്ട് മുമ്പ് നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്- ഏ.ടി.കെ മോഹന്‍ ബഗാന്‍ മല്‍സരത്തിലെ റഫറിയിംഗും വലിയ അബദ്ധമായിരുന്നു. മല്‍സരത്തില്‍ 3-2 ന് ബഗാന്‍ ജയിച്ചത് റഫറിയുടെ കാരുണ്യത്തിലായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ റഫറി അജയ്കുമാര്‍ വിളിച്ച പെനാല്‍ട്ടി കിക്ക് തെറ്റായ തീരുമാനമായിരുന്നു.

ബ്ലാസ്റ്റേഴ്സ് നായകന്‍ ജെസല്‍ കാര്‍നെയ്റിന്റെ കൈകളില്‍ പെനാല്‍ട്ടി ബോക്സില്‍ വെച്ച് പന്ത് തട്ടി എന്നായിരുന്നു റഫറിയുടെ തീരുമാനം. എന്നാല്‍ ആ പന്തിനായി ശ്രമിച്ച ബഗാന്‍ മുന്‍നിരക്കാരന്‍ മന്‍വീര്‍ സിംഗിന്റെ കൈകളില്‍ പന്ത് ആദ്യം തട്ടുന്നുണ്ട്. മന്‍വീര്‍ ജെസലിനെ ഫൗള്‍ ചെയ്യുന്നുമുണ്ട്. ഇത് കാണാതെയായിരുന്നു റഫറിയുടെ വിവാദ തീരുമാനം. ആ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് 2-1 ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഇതേ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സ് താരം കോസ്റ്റക്കെതിരെ വിളിച്ച ഫൗളും ഞെട്ടിക്കുന്നതായിരുന്നു. ഈ ഫൗളിനെ തുടര്‍ന്നായിരുന്നു രണ്ട് ടീമിലെയും താരങ്ങള്‍ തമ്മിലിടഞ്ഞത്.

ജംഷഡ്പ്പൂരിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ മല്‍സരത്തില്‍ ഗാരി ഹൂപ്പറുടെ ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈന്‍ കടക്കുന്നുണ്ട്. എന്നാല്‍ ഈ കാര്യം റഫറിയും ലൈന്‍ റഫറിയും കണ്ടില്ല. ഹൂപ്പറിന്റെ ഗോള്‍ അഭ്യര്‍ത്ഥന ആരും കേട്ടതുമില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികുന ബഗാനെതിരായ മല്‍സരത്തിന് ശേഷം ക്ഷുഭിതനായാണ് സംസാരിച്ചത്. തൊട്ടരികിലെ കാഴ്ച്ചകള്‍ കാണുന്ന റഫറിമാര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ രോഷം. ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫല്‍വറാണ് റഫറിമാരുടെ നിലപാടുകളില്‍ നിരന്തരം പരാതി പറയുന്ന പരിശീലകന്‍. സൂപ്പര്‍ ലീഗ് ടീമുകളില്‍ ഭൂരിപക്ഷത്തെയും പരിശീലിപ്പിക്കുന്നത് യൂറോപ്യരാണ്. പ്രൊഫഷണല്‍ ഫുട്ബോള്‍ തട്ടകത്ത് വരുന്ന ഇവര്‍ക്ക് മുന്നിലാണ് റഫറിമാര്‍ അമേച്വര്‍ നിലവാരത്തില്‍ കളി നിയന്ത്രിക്കുന്നത്.

വീഡിയോ റഫറല്‍ സമ്പ്രദായം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ കളിക്കാര്‍ക്ക്് അപ്പീല്‍ ചെയ്യാന്‍ പോലും അവസരമില്ല. എന്നാല്‍ സംശയകരമായ കാര്യങ്ങളില്‍ റഫറിമാര്‍ക്ക് ലൈന്‍ റഫറിമാരുടെ അഭിപ്രായം തേടാമെന്നിരിക്കെ അതിന് പോലും പലപ്പോഴും മുഖ്യ റഫറിമാര്‍ തുനിയാറുമില്ല. റഫറിമാര്‍ക്ക് ചുവപ്പ് നിര്‍ബന്ധമായിരിക്കുന്നു