സൂപ്പര്‍താരം ബംഗളൂരു വിടുന്നു, റാഞ്ചുന്നത് ഈ ക്ലബ്

ഐഎസ്എല്ലിലെ സൂപ്പര്‍ ക്ലബ് ബംഗളൂരു എഫ്‌സി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് മധ്യനിര താരം യുജിന്‍സണ്‍ ലിങ്‌ദോഹ്. കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലേക്കാണ് ലിങ്‌ദോഹ് കൂടുമാറുന്നത്. ഇതോടെ രണ്ട് ദിവസങ്ങള്‍ക്കിടെ ഈസ്റ്റ് ബംഗാളിലെത്തുന്ന നാലാമത്തെ താരമായി മാറി ലിങ്‌ദോഹ്.

ബംഗളൂരുവും ലിങ്‌ദോഹും തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തിലാണ് സൂപ്പര്‍താരം ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്ത വിട്ടായിരുന്നു ലിംഗ്‌ദോഹ് തന്റെ പഴയ ക്ലബായ ബംഗളൂരു എഫ് സിയില്‍ മടങ്ങി എത്തിയത്. എന്നാല്‍ ബംഗളൂരുവിലും തന്റെ ഫോമിലെത്താന്‍ താരത്തിനായില്ല.

ഇതോടെ ബംഗളൂരുവില്‍ താരത്തിന് കാര്യമായ അവസരം ഒന്നും ലഭിച്ചില്ല. ആകെ 5 മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ലിംഗ്‌ദോഹ് കളിച്ചത്. ഇതോടെയാണ് താരം ക്ലബ് വിടാന്‍ തീരുമാനിച്ചത്.

ലിങ്‌ദോഹിന് പുറമെ കഴിഞ്ഞ ദിവസം മൂന്ന് ഇന്ത്യന്‍ താരങ്ങളെ കൂടി ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. എടികെ എഫ്സിയുടെ മിഡ് ഫീല്‍ഡര്‍ സെഹ്നാജ് സിംഗ്, ജംഷട്പൂര്‍ എഫ്സി താരം ബികാഷ് ജൈറു, ഐലീഗ് ക്ലബ് മിനര്‍വ്വ പഞ്ചാബ് താരം കാല്‍വിന്‍ ലോബോ എന്നിവരെയാണ് ഈസ്റ്റ് ബംഗാള്‍ റാഞ്ചിയിരിക്കുന്നത്.

ഇത്തവണ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഐലീഗില്‍ 23 പോയന്റുകള്‍ നേടി രണ്ടാം സ്ഥാനമാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ കോച്ച് കിബു വികൂനയ്ക്ക് കീഴില്‍ കളിച്ച മോഹന്‍ ബഗാനായിരുന്നു ഐലീഗ് കിരീടം സ്വന്തമാക്കിയത്.

You Might Also Like