റണ്‍വേട്ടയിലും പ്രഹരശേഷിയിലും തകര്‍പ്പന്‍ നേട്ടം, സഞ്ജുവിന്റേത് അനുപമ തിരിച്ചുവരവ്

Image 3
CricketCricket News

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റണ്‍വേട്ടയില്‍ വമ്പന്‍ തിരിച്ചുവരവുമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഏറ്റവും പുതിയ പട്ടികയില്‍ ഓറഞ്ച് ക്യാപ്പ് പോരില്‍ മൂന്നാം സ്ഥാനത്തേയ്ക്കാണ് സഞ്ജു സാംസണ്‍ കുതിച്ചത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സഞ്ജുവിന് 11 മത്സരങ്ങളില്‍ 471 റണ്‍സായി. 67.29 ശരാശരിയിലും 163.54 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ നേട്ടം. 400നപ്പുറം റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ഉള്ളതും സഞ്ജുവിനാണ്. ഇത് തുല്യതയില്ലാത്ത നേട്ടമായി.

23 സിക്സുകളും 44 ഫോറുകളും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു സഞ്ജു.

അതേസമയം ആര്‍സിബിയുടെ വിരാട് കോഹ്്‌ലി ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ റുതുരാജ് ഗെയ്കവാദും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. 11 മത്സരങ്ങളില്‍ 542 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. 148.09 സ്ട്രൈക്ക് റേറ്റും 67.75 ശരാശരിയും കോഹ്ലിക്കുണ്ട്.

കോഹ്ലിയേക്കാള്‍ ഒരു റണ്‍ മാത്രം പിറകിലാണ് ഗെയ്കവാദ്. 541 റണ്‍സ് നേടിയ ഗെയ്കവാദിന്റെ പ്രഹര ശേഷി 147.01. ശരാശരി 60.11 റണ്‍സ്. സഞ്ജുവിന്റെ വരവോടെ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കിറങ്ങി. നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സാണ് നേടിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്.