ഐപിഎല്ലിലെ ബയോ സെക്യൂര്‍ ബബിള്‍ പൊട്ടിച്ചു, മലയാളി താരത്തിന് വന്‍ തിരിച്ചടി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കായി സജ്ജമാക്കിയ ബയോ സെക്യൂര്‍ ബബിള്‍ പൊട്ടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്ന മലയാളി താരം കെഎം ആസിഫ്. ഇതാദ്യമായിട്ടാണ് ഒരു കളിക്കാരന്‍ ഐപിഎല്ലില്‍ ബയോ സെക്യുര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത്.

ഹോട്ടല്‍ റൂമിന്റെ താക്കോല്‍ കാണാതായതിനെ തുടര്‍ന്ന് താരം താക്കോല്‍ അന്വേഷിച്ച് ഹോട്ടല്‍ റീസെപ്ഷനില്‍ പോയതാണ് താരത്തിന് വിനയായത്. നിലവില്‍ ഹോട്ടല്‍ റിസപ്ഷന്‍ ബയോ സെക്യൂര്‍ ബബിളിന് പുറത്താണ്. ഇതോടെ ആസിഫിന് ആറ് ദിവസം ക്വാറഡീനില്‍ കഴിയേണ്ടി വന്നു.

ഐ.പി.എല്‍ താരങ്ങള്‍ ആദ്യ തവണ ബയോ സെക്യുര്‍ നിയമം ലംഘിച്ചാല്‍ ആറ് ദിവസത്തെ ക്വറഡീനാണ് ശിക്ഷ. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ ആറ് ദിവസത്തെ ക്വറഡീനും തുടര്‍ന്ന് ക്വറഡീനൊപ്പം കാലാവധി അവസാനിച്ചതിന് ശേഷം ഒരു മത്സരത്തില്‍ നിന്ന് വിലക്കും ലഭിക്കും.

എന്നാല്‍ മൂന്നാം തവണയും ഒരു താരം ബയോ സുരക്ഷ ബബിള്‍ ലംഘിച്ചാല്‍ താരത്തിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. പുറത്താക്കിയ ഒരു താരത്തിന് പകരം മറ്റൊരു താരത്തെ സ്വന്തമാക്കാന്‍ ടീമിന് സാധിക്കുകയുമില്ല. ആസിഫ് ചെയ്തത് മനഃപൂര്‍വമല്ലാത്ത തെറ്റാണെങ്കിലും നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു പ്രതിനിധി പറഞ്ഞു.

You Might Also Like