കൂട്ട ബഹിഷ്‌ക്കരണം നടത്താനുളള ശ്രമം പാളി, ഐപിഎല്‍ കളിക്കാന്‍ അവരെത്തും, ബിസിസിഐയ്ക്ക് ആദ്യ ജയം

ഐപിഎല്‍ പതിനാലാം സീസണില്‍ വിദേശ താരങ്ങള്‍ കൂട്ടമായി ബഹിഷ്‌ക്കരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ബിസിസിഐയ്ക്ക് ആശ്വാസ വാര്‍ത്ത. ഐപിഎല്‍ രണ്ടാം ഘട്ടം നടക്കുന്ന യുഎഇയില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ കളിക്കാനെത്തുമെന്ന് ഉറപ്പായി.

ഏഴ് ന്യൂസിലാന്‍ഡ് കളിക്കാരാണ് ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ളത്. ജാമിസന്‍, വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ലോക്കീ ഫെര്‍ഗൂസന്‍, ടിം സീഫേര്‍ട്ട്, ഫിന്‍ അലന്‍, ജിമ്മി നീഷാം എന്നിവരാണ് ഐപിഎല്ലില്‍ കളിക്കുന്ന കിവീസ് താരങ്ങള്‍. ഇവര്‍ യുഎഇയിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ധാരണയിലെത്താന്‍ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി കളിക്കാരെ അയക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ ഷെഡ്യൂളിലെ തിരക്കും ഡൊമസ്റ്റിക് ലീഗുമെല്ലാം പരിഗണിച്ചായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ മെയ് ആദ്യ വാരം റദ്ദാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ വലഞ്ഞത് ഓസ്‌ട്രേലിയന്‍ കളിക്കാരായിരുന്നു. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നതിനാല്‍ കളിക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായിരുന്നില്ല. ഇതോടെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് വേണ്ടരീതിയില്‍ ചിന്തിക്കണം എന്ന പ്രതികരണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്ത് എത്തിയിരുന്നു.

മാലി?ദ്വീപില്‍ ഏതാനും ദിവസം തങ്ങിയതിന് ശേഷമാണ് ഓസീസ് കളിക്കാര്‍ക്ക് നാട്ടിലേക്ക് തിരികെ പോകാന്‍ സാധിച്ചത്. എന്നാല്‍ വിന്‍ഡിസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് ഏഴ് പ്രമുഖ ഓസീസ് താരങ്ങള്‍ പിന്മാറിയിട്ടുണ്ട്. ഇത് ഐപിഎല്ലില്‍ കളിക്കാന്‍ എത്തുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

You Might Also Like