ഐപിഎല്‍ പൂരത്തിന് തുടക്കം, ടോസ് ചെന്നൈയ്ക്ക്, മുംബൈയില്‍ സൂപ്പര്‍ താരം പുറത്ത്

കാത്തിരിപ്പിന് പര്യവസാനം. ടി20 ക്രിക്കറ്റിന്റെ പൂരമായ ഐപിഎല്‍ പതിമൂന്നാം സീസണിന് തുടക്കമായി. അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ ബന്ധവൈരികള്‍ ഏറ്റുമുട്ടുന്ന ഉദ്ഘാടന ക്ലാസിക്കില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു.

മുംബൈ നിലവിലെ ചാമ്പ്യന്‍മാരാണ് എങ്കില്‍ ചെന്നൈ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ്. മുംബൈ നിരയില്‍ സൂപ്പര്‍ താരം ക്രിസ് ലിന്നിന് ഇടം ലഭിച്ചില്ല എന്നത് സര്‍പ്രൈസായി.

മുംബൈ ഇന്ത്യന്‍സ് ഇലവന്‍

ക്വിന്റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇലവന്‍

മുരളി വിജയ്, ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പീയുഷ് ചൗള, ലുങ്കി എങ്കിഡി

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് അബുദാബിയില്‍ നടക്കുന്നത്. രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 30 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 18 തവണ ജയം മുംബൈ ഇന്ത്യന്‍സിനായിരുന്നു. കഴിഞ്ഞ സീസണില്‍ നാല് തവണ മുംബൈയെ നേരിട്ടപ്പോള്‍ ഒരിക്കല്‍പോലും ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ യുഎഇയില്‍ മികച്ച റെക്കോഡല്ല മുംബൈ ഇന്ത്യന്‍സുള്ളത്.

You Might Also Like