ഐപിഎല്ലില്‍ വീണ്ടും വന്‍ മാറ്റം വരുന്നു, നിര്‍ണ്ണായക ആവശ്യവുമായി ഫ്രാഞ്ചസികള്‍

Image 3
IPL

ഐപിഎല്ലിന്റെ പുതിയ സീസണില്‍ അടിമുടി മാറ്റത്തിന് വഴിയൊരുങ്ങുന്നു. അടുത്ത സീസണില്‍ അന്തിമ ഇലവനില്‍ കളിക്കാനിറങ്ങുന്ന വിദേശ താരങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റം വരുമെന്നാണ് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് ടിം ഉടമകള്‍ ബിസിസിഐയെ സമീപിച്ചിരിക്കുകയാണ്.

നിലവില്‍ അന്തിമ ഇലവനില്‍ നാല് വിദേശ താരങ്ങളെ കളിപ്പിക്കാമെന്നതാണ് നിയമം. ഏഴ് ഇന്ത്യന്‍ താരങ്ങളും നാല് വിദേശ താരങ്ങളും എന്നതാണ് രീതി. അതത് ടീമിന്റെ ക്യാപ്റ്റന് എട്ട് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് വിദേശ താരങ്ങള്‍ എന്ന രീതിയിലും അന്തിമ ഇലവനെ തിരഞ്ഞെടുക്കാം. എന്നാല്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ കൂടരുത് എന്നത് കര്‍ശന നിബന്ധനയാണ്.

ഐപിഎല്ലിലെ ചില ഫ്രാഞ്ചൈസികള്‍ അന്തിമ ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. അഞ്ച് വിദേശ താരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ആറായി കുറയുന്ന സാഹചര്യമാണ് അപ്പോള്‍ വരുന്നത്.

2021ലെ ഐപിഎല്ലിന് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസികള്‍. 2021ല്‍ ഒന്‍പതാമത്തെ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. അതിനിടെയാണ് ചില ഫ്രാഞ്ചൈസികള്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്. കൂടുതല്‍ ടീം വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുെ അവസരം വര്‍ധിക്കുമെന്നാണ് ഇതിന് ന്യായമാണി ഫ്രാഞ്ചസികള്‍ ചൂണ്ടികാണിക്കുന്നത്.

ഐപിഎല്‍ 13 സീസണുകള്‍ പിന്നിടുമ്പോള്‍ നിരവധി മാറ്റങ്ങളാണ് ഇതിനോടകം ഈ ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചത്. ആദ്യ സീസണില്‍ എട്ട് ടീമുകളായി തുടങ്ങിയ പോരാട്ടം 2011ല്‍ എത്തിയപ്പോള്‍ ടീമുകളുടെ എണ്ണം പത്തിലെത്തി. പിന്നീട് 2012, 2013 സീസണുകളില്‍ ടീമുകളുടെ എണ്ണം ഒന്‍പതായിരുന്നു. 2014 വരെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരങ്ങളെ ലേലത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ആ തീരുമാനവും മാറ്റി.പുതിയ തീരുമാനവും അടുത്ത സീസണോടെ നടപ്പാക്കാനാകും എന്നാണ് ഫ്രാഞ്ചസികളുടെ പ്രതീക്ഷ.