ബാറ്റിംഗിലും, കീപ്പിങ്ങിലും തീയായി സഞ്ജു; സിംബാംബ്‌വെയെ തകർത്ത് പരമ്പര നേടി ഇന്ത്യ

Image 3
CricketTeam India

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ, പേസർ മുകേഷ് കുമാർ എന്നിവരുടെ മികവിൽ സിംബാബ്‍വെ പര്യടനം 4-1 വിജയത്തോടെ ഇന്ത്യ അവസാനിപ്പിച്ചു. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന അഞ്ചാം ടി20യിൽ ഇന്ത്യ സിംബാബ്‍വെയെ 42 റൺസിന് തകർത്തു. സഞ്ജു സാംസണും ശിവം ദുബെയും, ബാറ്റിംഗിലും, മുകേഷ് കുമാർ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യക്ക് വിജയം അനായാസമായി.

ഈ പരമ്പരയിൽ ആദ്യമായി ടോസ് നഷ്ടപ്പെട്ട ശുഭ്മാൻ ഗിൽ, റിയാൻ പരാഗിനെയും മുകേഷ് കുമാറിനെയും ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്ക് തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും, സഞ്ജു സാംസൻറെ രക്ഷാപ്രവർത്തനമാണ് ഇന്ത്യക്ക് തുണയായത്. സഞ്ജു സാംസണിന്റെ മികച്ച അർധസെഞ്ചുറിയും, ശിവം ദുബെയുടെ കാമിയോയും ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു (167/6). ബാറ്റിങ്ങിന് പുറമെ രണ്ട് നിർണായകമായ ക്യാച്ചുകൾ നേടി സഞ്ജു വിക്കറ്റിന് പിറകിലും തിളങ്ങി.

മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് മികച്ചതുടക്കം നൽകിയെങ്കിലും, ആദ്യ പത്ത് ഓവറുകൾക്ക് ശേഷം സിംബാബ്‍വെ സ്കോർ ബാലൻസ് ചെയ്തു. എന്നാൽ, ശിവം ദുബെയുടെ രണ്ട് വിക്കറ്റുകളും, അവസാന ഓവറുകളിൽ മുകേഷ് കുമാറിന്റെ മൂർച്ചയേറിയ ബൗളിംഗ് പ്രകടനവും സിംബാബ്‌വെയെ 18.3 ഓവറിൽ 125 റൺസിൽ ഒതുക്കി.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, തുഷാർ ദേശ്‌പാണ്ഡെ, മുകേഷ് കുമാർ.

സിംബാബ്‌വെ പ്ലെയിംഗ് ഇലവൻ: വെസ്‌ലി മാധെവരെ, താടിവാനാഷെ മരുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്‌സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജോനാഥൻ കാമ്പ്‌ബെൽ, ഫറാസ് അക്രം, ക്ലൈവ് മദാൻഡെ (വിക്കറ്റ് കീപ്പർ), ബ്രാൻഡൻ മാവുത, റിച്ചാർഡ് എൻഗാരവ, ബ്ലെസിങ് മുസരബാനി.