ടീം ഇന്ത്യയെ ചതിച്ചത് ബിസിസിഐയാണ്, കോഹ്ലിയ്ക്ക് ഈ രക്തത്തില്‍ ഒരു പങ്കുമില്ല

Image 3
CricketTeam India

റെജി സെബാസ്റ്റ്യന്‍

നമുക്ക് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കുറ്റം പറയാം, ഓസ്ട്രേലിയയില്‍ കാണിച്ച ആവേശം സ്വന്തം നാട്ടില്‍ കൈമോശം വന്നുവെന്നു പരിതപിക്കാം. കാരണം ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ ശക്തമായ നിലയിലാണെന്ന് ചിലരെങ്കിലും കരുതുന്നു. 8ന് 555 കാണുമ്പോള്‍ അങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാതിരിക്കും. എപ്പോഴും സന്ദര്‍ശകര്‍ ഓള്‍ ഔട്ട് ആയിട്ടില്ല. അവരാകട്ടെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിട്ടുമുമില്ല. എന്താവും അതിനു കാരണം…

ക്യാപ്റ്റന്‍ റൂട്ടിന് എപ്പോഴും തങ്ങള്‍ക്ക് ആവശ്യമായ ഒന്നാമിന്നിങ്സ് സ്‌കോറില്‍ ഒരു വിശ്വാസം വന്നിട്ടില്ല. എങ്ങനെ വരും. കഴിഞ്ഞ പര്യടനത്തിലെ ചെന്നൈ ടെസ്റ്റ് റൂട്ടിന്റെ ഓര്‍മകളില്‍ ഉണ്ടാവും. ആദ്യ ഇന്നിങ്‌സില്‍ 477 റണ്‍സെടുത്ത ഒരു ടീം ഇന്നിങ്‌സിനും 75 റണ്‍സിനും തോല്‍ക്കേണ്ടി വന്നെങ്കില്‍ പിന്നെങ്ങനെ ഈ 555 റണ്‍സിനെ റൂട്ട് എങ്ങനെ വിശ്വസിക്കാന്‍.

അതേ ചെപ്പോക്ക് അങ്ങനെയാണ്. ആദ്യ മൂന്ന് ദിവസം ബാറ്റ്‌സ്മാനെ അതിരറ്റു സ്‌നേഹിക്കുന്ന സ്വര്‍ഗ്ഗമാണത്. അവസാന രണ്ട് ദിവസങ്ങളില്‍ ആ സ്‌നേഹം ബൗളേഴ്സിനോടുമാവും.നാളെ ഓള്‍ ഔട്ട് ആയില്ലെങ്കില്‍ ഒരു സെഷന്‍ കൂടി ബാറ്റു ചെയ്ത് തോല്‍ക്കില്ല എന്നുറപ്പിച്ചേ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യൂ. ഇപ്പോള്‍ ആന്‍ഡേഴ്സണ് വരെ ഒരു 50 റണ്‍സ് സ്‌കോര്‍ സ്വപ്‌നം കാണാനാവും. അതേ 600 ഇംഗ്ലണ്ടിന് അപ്രാപ്യമാവില്ലെന്നുറപ്പ്..

റൂട്ടിന്റെ ചിന്തകളില്‍ മറ്റൊന്ന് കൂടിയുണ്ടാവാം.കഴിഞ്ഞ തവണത്തെപോലെ ഇന്ത്യക്ക് എപ്പൊഴും നേടാവുന്ന ഒരു സ്‌കോറുകള്‍ അല്ല 700 കള്‍. രണ്ട് ദിവസവും ഒരു സെഷനും കഴിഞ്ഞ പിച്ച് ഇന്ത്യന്‍ ബാറ്റിങ്ങിനു എങ്ങനെ സ്വര്‍ഗമാവുമെന്നു കണ്ടറിയണം. വലിയൊരു സ്‌കോറിനെ പിന്തുടരുമ്പോള്‍ പിഴവുകള്‍ വരാവുന്നതാണ്. അതിലേക്കാവും ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്. പതിവുപോലെ നാലാം ദിവസം സ്പിന്നേഴ്സിനെ പിച്ച് പിന്തുണക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ റിവേഴ്സ് ഗിയറിലേക്കാവും. ഓ ദൈവമേ അങ്ങനെ വരാതിരിക്കട്ടെ…

കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ആരും കുറ്റം പറയേണ്ടതില്ല. കാരണം ഈ പിച്ചില്‍ ഇതൊക്കെയേ ഏത് ക്യാപ്റ്റനുമാവൂ. പിന്നെ ഓസ്ട്രേലിയയിലെ ആവേശം.. അവിടെയുണ്ടയുണ്ടായിരുന്നത് കറകളഞ്ഞ ഒരു സ്‌പോര്‍ട്ടിങ് വിക്കെറ്റ് ആയിരുന്നു.

ഇതോ…

ഈ അടിപൊളി വിക്കറ്റ് തയ്യാറാക്കാന്‍ ഏര്‍പ്പാടാക്കിയ ബിസിസിഐക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍… !

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍