ഉറങ്ങുന്ന സിംഹം ഉണരുന്നു, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Image 3
FootballFootball News

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒടുവില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. നായകന്‍ സുനില്‍ ചേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തത്.

മലയാളി താരം ആഷീഖ് കരുണിയന്റെ ക്രോസില്‍ തലവെച്ചാണ് സുനില്‍ ചേത്രി ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ തകര്‍പ്പന്‍ ഫിനിഷിലൂടെ ചേത്രി തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.

ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയതിനു ശേഷമാണ് ഇന്ത്യയുടെ വിജയ ഗോള്‍ പിറന്നത്. ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ പലവട്ടം ഗോളിന് അരികിലെത്തി. ബംഗ്ലാദേശ് ഡിഫന്‍സിനെ കീറി മുറിച്ച ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസ്സ് മന്‍വീറിനു ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. 35ാം മിനിറ്റില്‍ ഗോളെന്നൊറപ്പിച്ച സനയുടെ ഹെഡര്‍, ഗോള്‍ ലൈന്‍ സേവോടെ ബംഗ്ലാദേശ് താരം രക്ഷപ്പെടുത്തി.

കൗണ്ടര്‍ അറ്റാക്കിലൂടെ ബംഗ്ലാദേശ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കന്‍ നയിച്ച പ്രതിരോധം ഉറച്ച് നിന്നു. 79ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്നും ആഷീഖിന്റെ ക്രോസ് സുനില്‍ ചേത്രിയെ ലക്ഷ്യമാക്കി എത്തി. സുനില്‍ ചേത്രിയുടെ സുന്ദരമായ ഹെഡര്‍ ഗോള്‍കീപ്പറെ മറികടന്നു. ഇഞ്ചുറി ടൈമില്‍ സുരേഷിന്റെ പാസ്സില്‍ നിന്നും മികച്ച ഫിനിഷിലൂടെ സുനില്‍ ചേത്രി ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ ഒരു ഗോളിന് തോറ്റിരുന്നു. ഇതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഇന്ത്യയ്ക്ക് ഉളളത്. എട്ട് മത്സരങ്ങളില്‍ നിന്ന് 22 പോയന്റുളള ഖത്തറാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 12 പോയന്റുമായി ഒമാനാണ്.