ആഞ്ഞടിച്ച് സാഹ, ഒന്നാം ക്ലാസില്‍ ആരും ആള്‍ജിബ്ര പഠിക്കില്ല

ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിട്ടും റിഷഭ് പന്തിനെതിരെ വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. ബാറ്റിംഗിലെ മികച്ച പ്രകടനം നടത്തുമ്പോഴും കീപ്പറെന്ന നിലയിലെ മോശം പ്രകടനമാണ് പന്തിനെതിരെ വാളോങ്ങാന്‍ ഒരുവിഭാഗം ആരാധകരെ പ്രകോപിപ്പിക്കുന്നത്.

എന്നാല്‍ പന്തിനെതിരെയുളള ആരോപണങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുതിര്‍ന്ന വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ. പന്തിന് കുറച്ചുകൂടി സമയം നല്‍കണമെന്ന് പറയുന്ന സാഹ ആരും ആള്‍ജിബ്ര ഒന്നാം ക്ലാസില്‍ പഠിക്കുന്നില്ലല്ലോ എന്നാണ് വിമര്‍ശകരോട് ചോദിക്കുന്നത്.

ആരും ഒന്നാം ക്ലാസില്‍ ആള്‍ജിബ്ര പഠിക്കില്ല, എപ്പോഴും പടിപടിയായാണ് മുന്നോട്ടുപോകേണ്ടത്. പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത് ഉറപ്പായും ഇനിയും മെച്ചപ്പെടും. അദ്ദേഹം ഒരുപാട് പാകപ്പെട്ടിട്ടുണ്ട്. മുന്നോട്ടുനോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് അത് ഏറെ ഗുണകരമാണ്’ സാഹ പറയുന്നു.

‘ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദ ബന്ധമാണുള്ളത്. ആര് ആദ്യ 11ല്‍ എത്തിയാലും ഞങ്ങള്‍ പരസ്പരം സഹായിക്കാറുണ്ട്, ഇതേക്കുറിച്ച് വേണമെങ്കില്‍ പന്തിനോടും നിങ്ങള്‍ക്ക് ചോദിക്കാം. വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല’് സാഹ പറഞ്ഞു.

‘ആരാണ് ഒന്നാമനെന്നും രണ്ടാമെന്നൊന്നും നോക്കുന്നില്ല, ആര് മികച്ചതായി കളിക്കുന്നോ ടീം അവര്‍ക്ക് അവസരം കൊടുക്കും. ഞാന്‍ എന്റെ ജോലി തുടരും, സെലക്ഷന്‍ എന്റെ കൈയിലല്ല അത് ടീം മാനേജ്മെന്റിന്റെ തീരുമാനമണ്’, സാഹ കൂട്ടിചേര്‍ത്തു.

എല്ലാവര്‍ക്കും മോശം സമയം ഉണ്ടാകാറുണ്ടെന്നു പ്രൊഫഷണല്‍ കളിക്കാര്‍ ഉയര്‍ച്ചയും താഴ്ചയും അംഗീകരിക്കാന്‍ തയ്യാറാണെന്നും സാഹ പറഞ്ഞു. താന്‍ റണ്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് പന്തിന് അവസരം ലഭിച്ചതെന്നും സാഹ കൂട്ടിച്ചേര്‍ത്തു.

You Might Also Like