ഹിറ്റ്മാൻ മുന്നിൽ നിന്ന് നയിച്ചു; ഓസീസിനെതിരെ ഇന്ത്യക്ക് റൺമല

Image 3
CricketTeam IndiaWorldcup

2024 ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ (92), സൂര്യകുമാർ യാദവ് (31), ശിവം ദുബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ.

ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ സൂപ്പർതാരം വിരാട് കൊഹ്‌ലിയെ ഡക്കിന് മടക്കി തുടക്കത്തിൽ തന്നെ തിരിച്ചടി നൽകിയെങ്കിലും പിന്നീട് ഹിറ്റ്മാൻ ഷോയിലൂടെ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. മിച്ചൽ സ്റ്റാർക്കിന്റെ ഒരോവറിൽ 29 റൺസ് നേടിയ രോഹിത് അതിവേഗം അർദ്ധ സെഞ്ചുറി നേടിയതോടെ ഓസീസ് ബൗളർമാർ കാഴ്ചക്കാരായി.

രോഹിത് ഔട്ടായതോടെയാണ് മത്സരത്തിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ ഓസീസ് ബൗളർമാർക്ക് കഴിഞ്ഞത്. അവസാന ഓവറുകളിൽ ഓസീസ് ബൗളർമാർ ലൈനും ലെങ്തും കണ്ടെത്തി ഇന്ത്യൻ ബാറ്സ്മാന്മാരെ അല്പമൊന്നു കടിഞ്ഞാണിട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ 230 എങ്കിലും കടന്നേനെ.

ഇന്ത്യൻ ബാറ്റർമാർ സമ്പൂർണ ആധിപത്യം സ്ഥാപിച്ച മത്സരത്തിലും 4 ഓവറിൽ 1/14 റൺസ് മാത്രം വഴങ്ങിയ ജോഷ് ഹേസൽവുഡിന്റെ പ്രകടനം വേറിട്ടുനിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്കും മാർക്കസ് സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം നേടി.