ഓസട്രേലിയയില്‍ ഇനി സഞ്ജുവിന്റെ നാളുകള്‍, വഴിത്തിരിവിന് കാഹളം മുഴങ്ങുമോ

Image 3
CricketTeam India

ഏകദിന പരമ്പര കൈവിട്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇനി ട്വന്റി20 കളത്തിലേക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.40നാണ് മത്സരം ആരംഭിക്കുക. ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവന്ന കാന്‍ബറയാണ് ഒന്നാം ട്വന്റി20ക്ക് വേദിയാകുക.

വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ട്വന്റി20 ടീം ഏകദിന പരമ്പരയില്‍ കളിച്ച ടീമിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തരാണ്. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങള്‍ സിഡ്‌നിയിലാണ് നടക്കുക.

ട്വന്റി20 സ്‌പെഷലിസ്റ്റുകളായ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ടി.നടരാജന്‍ തുടങ്ങിയവരുടെ സാന്നിധ്യമാണ് ട്വന്റി20യില്‍ ഇന്ത്യയെ കൂടുതല്‍ അപകടകാരികളായ സംഘമാക്കുന്നത്. ഏകദിന പരമ്പരയില്‍ വിജയകരമായി അരങ്ങേറ്റം കുറിച്ച ‘യോര്‍ക്കര്‍ കിങ്’ ടി.നടരാജന്‍ ട്വന്റി20 പരമ്പരയില്‍ നിര്‍ണായക സാന്നിധ്യമാകും.

മലയാളി താരം സഞ്ജു സാംസണിനും ഈ പരമ്പര നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ഈ പരമ്പരയില്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ച്ചവെക്കണം.

ഭുംറ-നടരാജന്‍ സഖ്യത്തിന്റെ യോര്‍ക്കറുകളെ ഡെത്ത് ഓവറുകളില്‍ ഓസീസ് എങ്ങനെ നേരിടുമെന്നതും പ്രധാനം. രണ്ടാം പേസറായി ഷമിയോ ദീപക് ചാഹറോ എന്നതാണ് കോഹ്ലലിയെ കാത്തിരിക്കുന്ന തലവേദന. ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയ ഷമിക്കു പകരം ദീപക് ചാഹറിന് സാധ്യതയുണ്ട്. ഏകദിനത്തില്‍ നിരാശപ്പെടുത്തിയ യുസ്വേന്ദ്ര ചഹലും പകരം വീട്ടാനുള്ള തയാറെടുപ്പിലായിരിക്കും.

ബാറ്റിങ്ങില്‍, കെ.എല്‍. രാഹുല്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്ത രാഹുലിന് മികവു കാട്ടാനായിരുന്നില്ല. ഐപിഎലില്‍ പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ തന്നെയാകും കാന്‍ബറയില്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളി. ഏകദിനത്തില്‍ മികവു കാട്ടിയ കോഹ്ലിയുടെ കാര്യത്തിലും ആശങ്കയില്ല. ഏകദിന പരമ്പരയില്‍ ശരാശരിയിലൊതുങ്ങിയ ശ്രേയസ് അയ്യര്‍ക്ക് ട്വന്റി20 പരമ്പര കുറച്ചുകൂടി കടുത്തതാകും. അവസരം കാത്ത് സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.