അവിടെ കളിക്കാന്‍ ടീം ഇന്ത്യയ്ക്ക് പേടിയാണ്, പ്രശ്‌നം അത് മാത്രമാണ്, പരിഹാസവുമായി ഓസീസ് താരം

Image 3
CricketTeam India

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം വേദിയായ ബ്രിസ്ബണിലെ ഗബ്ബയെ ചൊല്ലി വലിയ വിവാദങ്ങളാണ് നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് ചട്ട ലംഘനത്തിന്റെ വിവാദത്തോടൊപ്പം നാലാം ടെസ്റ്റിന് മുമ്പ് ക്വാറന്റെയ്ന്‍ നോക്കണമെന്ന സര്‍ക്കാര്‍ നിലപാടും വലിയ പരമ്പരയില്‍ വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. .

ക്വാറന്റെയ്ന്‍ വേണമെന്ന് സര്‍ക്കാരും നോക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ താരങ്ങളും നിലപാടെടുത്തോടെ നാലാം മത്സര വേദി മാറ്റാനാണ് നിലവില്‍ സാധ്യത കൂടുതല്‍. ഇപ്പോഴിതാ ഇന്ത്യ ഗബ്ബയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓസ്ട്രേലിയ അല്ലാതെ മറ്റൊരു ടീമും അവിടെ ജയിച്ചിട്ടില്ല എന്നതാണ് അതിന്റെ കാരണമെന്നും വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍.

‘ക്രിക്കറ്റിന്റെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ എന്തിനാണ് ഗബ്ബയിലേക്ക് പോകുന്നത്?ഓസ്ട്രേലിയ അല്ലാതെ മറ്റാരും ഗബ്ബയില്‍ ജയിച്ചിട്ടില്ല. ഓസ്ട്രേലിയക്ക് മികച്ച റെക്കോഡുള്ള മൈതാനമാണത്. എന്നാല്‍ ബയോ ബബിളില്‍ ഇനിയും ക്വാറന്റെയ്ന്‍ ഇരുന്നാല്‍ വീണ്ടും ആരംഭിക്കുമ്പോള്‍ താരങ്ങള്‍ക്കത് വലിയ പ്രയാസമുണ്ടാക്കും. എന്നാല്‍ ടെസ്റ്റ് വേദി മാറ്റേണ്ട ആവിശ്യം ഇല്ല. ഓസ്ട്രേലിയയിലെ സാഹചര്യം കൃത്യമായി മനസിലാക്കിയാണ് ഇന്ത്യന്‍ ടീം വന്നിരിക്കുന്നത്. നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കേണ്ടി വരുമെന്ന് അവര്‍ക്ക് അറിയാം.

ഐപിഎല്ലില്‍ ആദ്യം ക്വാറന്റെയ്ന്‍ നോക്കി പിന്നീട് ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ക്വാറന്റെയ്ന്‍ നോക്കി. ഇപ്പോഴിതാ വീണ്ടും ക്വാറന്റെയ്ന്‍ നോക്കണം. ഓസ്ട്രേലിയന്‍ ടീമിന് ബുദ്ധിമുട്ടില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനും സാധിക്കണം. എന്നെ സംബന്ധിച്ച് ശരിയായ പ്രശ്നം ഇതൊന്നുമല്ല. ഗബ്ബയില്‍ കളിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല,അതാണ് കാരണം’-ഹാഡിന്‍ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.

പേസ് ബൗളര്‍മാരുടെ തട്ടകമാണ് ഗബ്ബ. ബാറ്റ്സ്മാന്‍മാര്‍ക്ക് വളരെ പ്രയാസം അനുഭവപ്പെടുന്ന പിച്ചാണിത്. പേസും ബൗണ്‍സും അപകടം സൃഷ്ടിക്കുന്ന ഗബ്ബയില്‍ ഇതുവരെ ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇത് മനസിലാക്കിത്തന്നെയാണ് നാലാമത്തെയും അവസാനത്തെയും മത്സരം ഗബ്ബയില്‍ നടത്തുന്നത്. മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയ തോറ്റാലും നാലാം മത്സരത്തില്‍ ഗബ്ബയിലെ ആധിപത്യം മുതലെടുത്ത് ജയിച്ച് സമനില ഒപ്പിക്കാമെന്ന കണക്കുകൂട്ടല്‍ ഓസീസിന് നേരത്തെ തന്നെ ഉണ്ടാവും.

ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളും നിലപാട് മയപ്പെടുത്താന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ സിഡ്നിയില്‍ തന്നെ നാലാം മത്സരവും നടത്താനാവും ഓസീസിന്റെ ശ്രമം. ബിസിസിഐയ്ക്കെതിരേ കടുത്ത നിലപാട് എടുക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്കും ബുദ്ധിമുട്ടുണ്ട്. അതിനാല്‍ത്തന്നെ ചര്‍ച്ചയിലൂടെ വേദി മാറ്റാനാണ് സാധ്യത കൂടുതല്‍.