ഇന്ത്യന്‍ ക്ലബിനെതിരെ പരാതിയുമായി ജപ്പാനീസ് താരം ഫിഫയിലേക്ക്

ഐലീഗ് ക്ലബ് ചെന്നൈ സിറ്റിയ്‌ക്കെതിരെ ഫിഫയെ സമീപിക്കാനൊരുങ്ങുകയാണ് ജപ്പാനീസ് താരം കാറ്റ്‌സുമി യൂസ രംഗത്ത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ വന്നതോടെ യുസയടക്കം ഒരുപിടി വിദേശതാരങ്ങളുമായുള്ള കരാര്‍ പ്രത്യേക നിയമപ്രകാരം ക്ലബ് റദ്ദാക്കിയിരുന്നു.

എന്നാല്‍ കരാര്‍ റദ്ദാക്കിയപ്പോള്‍ ഏപ്രില്‍ മാസത്തെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് യുസയുടെ ആരോപണം. ഏതാണ്ട് അഞ്ചര ലക്ഷം രൂപ കുടിശ്ശിക ഉണ്ടെന്നാണ് കാറ്റ്‌സുമി യൂസയുടെ അവകാശവാദം. ഇക്കാര്യം സൂചിപ്പിച്ചാണ് ഫിഫയെ സമീപിക്കാന്‍ ജപ്പാന്‍ താരം ഒരുങ്ങുന്നത്.

അതേസമയം മാര്‍ച്ച് ഇരുപതിന് തന്നെ താരം ഇന്ത്യ വിട്ടുപോയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ കരാര്‍ റദ്ദാക്കിയെങ്കിലും ഏപ്രില്‍ മാസത്തില്‍ ക്ലബിന്റെ സോഷ്യല്‍ മീഡിയപ്രചരണത്തിനടക്കം യുസയുടെ ചിത്രം ഉപയോഗിച്ചു എന്നാണ് താരത്തിന്റെ പ്രതിനിധികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഫലം ആവശ്യപ്പെടുന്നത്. ഒപ്പം വിമാനടിക്കറ്റിന്റെ ചിലവും വേണമെന്നാണ് താരത്തിന്റെ നിലപാട്.

അതേസമയം യുസയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും, ക്ലബിന്റെ അവസ്ഥ താരത്തിന് മനസിലാകും എന്നാണ് കരുതുന്നതെന്നും ക്ലബ് പ്രസിഡന്റ് രോഹിത് രമേഷ് പറയുന്നത്. യുസയുടെ പ്രശ്‌നം പരിഹരിച്ചാലും കരാര്‍ റദ്ദാക്കപ്പെട്ട മറ്റ് വിദേശതാരങ്ങളും ഇത്തരത്തില്‍ നിയമനടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ക്ലബിനുണ്ട്.

You Might Also Like