വാര്‍ണര്‍ ഐപിഎല്‍ കളിക്കില്ല, ഹൈദരാബാദിന് വന്‍ തിരിച്ചടി

ഐപിഎല്‍ 14ാം സീസണിന് ഒരുങ്ങുന്ന മുമ്പ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ തിരിച്ചടി. ഹൈദരാബാദ് ടീമിന്റെ നായകനും ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ ഐപിഎല്‍ കളിച്ചേക്കില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെ നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്നും വാര്‍ണര്‍ ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ല. പൂര്‍വ്വ സ്ഥിതിയിലെത്താന്‍ തനിക്കു ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് വാര്‍ണര്‍ ഐപിഎല്‍ കളിച്ചേക്കില്ല എന്ന സൂചന പുറത്ത് വരുന്നത്.

അടുത്തയാഴ്ച മുതല്‍ ഞാന്‍ ത്രോ ചെയ്യാന്‍ ആരംഭിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതു ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും വിഷമം നേരിട്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോള്‍ കൂടുതലായും നടത്തുന്നത്.

പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ അടുത്ത ആറു മുതല്‍ ഒമ്പത് മാസം വരെ എനിക്കു വേണ്ടി വന്നേക്കും. പക്ഷെ മെഡിക്കല്‍ സംഘം ഇതിനേക്കാള്‍ വേഗത്തില്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയായിരുന്നു വാര്‍ണര്‍ക്കു പരിക്കേല്‍ക്കുന്നത്. മുടന്തിയാണ് താരം ഗ്രൗണ്ടില്‍ നിന്നു മടങ്ങിയത്. തുടര്‍ന്ന് മൂന്നാം ഏകദിനം, ടി20 പരമ്പര, ആദ്യ രണ്ടു ടെസ്റ്റുകള്‍ എന്നിവയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ വാര്‍ണര്‍ക്കു പക്ഷെ ബാറ്റിങില്‍ തിളങ്ങാനായില്ല. 5, 13, 1, 48 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

പരിക്കില്‍ നിന്നും മോചിതനാവാന്‍ ഇനിയും ഒമ്പത് മാസത്തോളം വേണ്ടിവരുമെന്നതിനാല്‍ ഐപിഎല്ലില്‍ കളിച്ച് പരിക്ക് വര്‍ധിപ്പിക്കാന്‍ വാര്‍ണര്‍ മുതിര്‍ന്നേക്കില്ല. ഐപിഎല്ലിന്‍ നിന്നും വിട്ടുനിന്ന് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് തയ്യാറെടുക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക. ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

You Might Also Like